എൽ.ഡി.എഫ് സർക്കാറിനെതിരെ സി.പി.ഐ തൊഴിലാളി സംഘടന; ഇടത് നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് കെ.പി. രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇടതുപക്ഷ നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നെന്ന ആരോപണവുമായി സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. കേരള കോഓപറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രനാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഇടതുനയത്തിൽ നിന്ന് വ്യതിചലിക്കുന്ന പല നടപടികളും പൊതുമേഖലയിലും സഹകരണ മേഖലയിലും വർധിച്ചു വരുന്നത് സർക്കാറിന്റെ ശത്രുക്കൾ ആയുധമാക്കും. ഇത്തരം നടപടികൾ തിരുത്താൻ അടിയന്തരമായി ഇടപെടണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.
സഹകരണസംഘം ജീവനക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, സാമൂഹികക്ഷേമ പെൻഷൻ വിതരണ ഇൻസെന്‍റീവ് മുൻകാല പ്രാബല്യത്തിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, കയർ-കൈത്തറി വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം.
കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്‍റ് വി.എം. അനിൽ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, മീനാങ്കൽ കുമാർ, കല്ലിംഗൽ ജയശ്ചന്ദ്രൻ, എലിസബത്ത് അസീസി, പള്ളിച്ചൽ വിജയൻ, ബെൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.