ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ വരുന്നു; തത്സമയ നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്
text_fieldsകൊച്ചി: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലെ തീർഥാടക തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ശക്തമാക്കാനും അത്യാധുനിക നിർമിതബുദ്ധി (എ.ഐ) സംവിധാനങ്ങൾ നടപ്പിലാക്കാൻ ദേവസ്വം ബോർഡ്. പരമ്പരാഗത രീതികൾക്ക് വിട നൽകി, സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരക്ക് മുൻകൂട്ടി പ്രവചിച്ചും നിയന്ത്രിച്ചും തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന ഉന്നതതല യോഗത്തിൽ, ആധുനിക സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള മൂന്ന് കമ്പനികൾ തങ്ങളുടെ പദ്ധതികൾ ദേവസ്വം ബോർഡ്, പൊലീസ് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. 150 ദിവസത്തിനുള്ളിൽ മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് പത്തോടെ കമ്പനിയെ തിരഞ്ഞെടുത്ത് 90 മുതൽ 100 ദിവസത്തിനുള്ളിൽ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് നീക്കം. നിലവിലെ വെർച്വൽ ക്യൂ സംവിധാനത്തെ പുതിയ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കും.
തത്സമയ നിരീക്ഷണവും ഡിജിറ്റൽ മാപ്പിങ്ങും
ശബരിമലയെ പൂർണ്ണമായും ജിപിഎസ് മാപ്പിങ്ങിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ഇൻഫ്രാറെഡ് സെൻസറുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് തീർഥാടകരുടെ തത്സമയ വിവരങ്ങൾ ശേഖരിക്കും. 'ഹീറ്റ് മാപ്പ്' സാങ്കേതികവിദ്യ വഴി തിരക്ക് കൂടാൻ സാധ്യതയുള്ള സമയങ്ങൾ മുൻകൂട്ടി കണ്ട്, അത് നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ എഐ സിസ്റ്റം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് തത്സമയം നൽകും. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും.
നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ തീർഥാടകരുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിലൂടെ ദീർഘനേരം ക്യൂ നിൽക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. അപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉടൻ തിരിച്ചറിഞ്ഞ് ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാനും സംവിധാനം സഹായിക്കും. സാമൂഹികവിരുദ്ധരെയും കുറ്റവാളികളെയും തിരിച്ചറിയാൻ പ്രത്യേക ഡാറ്റാബേസുമായി ക്യാമറകളെ ബന്ധിപ്പിക്കുമെന്നും പത്തനംതിട്ട എസ്പി ആർ. ആനന്ദ് അറിയിച്ചു.
ഈ വർഷം തന്നെ ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ചേർന്നാണ് ഇതിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നത്. കുട്ടികളും പ്രായമായവരും കൂട്ടംതെറ്റിപ്പോകുന്ന പതിവ് പ്രശ്നത്തിന് ഈ സാങ്കേതികവിദ്യ ശാശ്വത പരിഹാരമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

