അഹ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകീട്ട്
text_fieldsതിരുവനന്തപുരം: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
മന്ത്രി ജി.ആർ. അനിൽ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി.ജെ.പി നേതാവ് എസ്. സുരേഷ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 11ഓടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. തുടർന്ന് വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസം ഡി.എൻ.എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

