കാർഷിക സർവകലാശാല: 88 തസ്തിക വെട്ടിക്കുറച്ച് സർക്കാർ ഉത്തരവ്
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിൽ 88 അനധ്യാപക തസ്തികകൾ വെട്ടിക്കുറക്കാൻ അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി. നേരത്തേ 213 തസ്തിക വെട്ടിക്കുറച്ച് സർവകലാശാല ഇറക്കിയ ഉത്തരവ്, സർവകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമെടുക്കാൻ നിർദേശിച്ച് ഹൈകോടതി തൽക്കാലം തടഞ്ഞിരുന്നു.
എക്സിക്യൂട്ടിവ് തീരുമാനിക്കുന്നത് മറികടക്കാൻ ഇപ്പോൾ സർക്കാർതന്നെ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഉത്തരവ് സർവകലാശാല എക്സിക്യൂട്ടിവിനോട് അംഗീകരിക്കാനും നിർദേശം നൽകി. ഉത്തരവിലെ പ്രസക്തമായ മറ്റൊരു വശം, സർവകലാശാലയുടെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 12 വർഷം വേണമെന്നതാണ്. കൃഷി വകുപ്പാണ് ഉത്തരവ് ഇറക്കിയത്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഇൻ-ചാർജ്.
ഇ-ഓഫിസ് നടപ്പാക്കിയതിനാൽ സർവകലാശാലയിൽ പല തസ്തികകളും അനാവശ്യമാണെന്ന് ബി. അശോക് കുറച്ച് കാലമായി കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ഉത്തരവ്. ബി. അശോക് തന്നെ ചെയർമാനായി രൂപവത്കരിച്ച ഉന്നതതല സമിതിയാണ് ജോലിഭാരം കണക്കാക്കി തസ്തികകളുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ചത്.
പലർക്കും വേണ്ടത്ര ജോലിയില്ലെന്നും ഇ-ഫയൽ സംവിധാനം ഫലപ്രദമാണെന്നുമാണ് കണ്ടെത്തൽ. തുടർന്നാണ് 213 തസ്തിക റദ്ദാക്കി ഉത്തരവിറക്കിയത്. ഈ നടപടിയാണ് ഹൈകോടതി എക്സിക്യൂട്ടിവ് തീരുമാനത്തിന് വിധേയമായി മാത്രം തീരുമാനിക്കാൻ നിർദേശിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്രയും തസ്തികകളിലേക്ക് നിയമനനടപടി വേണ്ടെന്ന് സർവകലാശാല പി.എസ്.സിക്ക് നിർദേശം നൽകിയിരുന്നു.
തസ്തിക വെട്ടിക്കുറക്കൽപോലുള്ള നടപടികളിലൂടെ ചെലവ് കുറച്ചില്ലെങ്കിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ 10-12 വർഷം എടുക്കുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം 88 തസ്തികയാണ് റദ്ദാക്കിയത്. അതേസമയം, ലബോറട്ടറി അസിസ്റ്റന്റിന്റെ 10 അധിക തസ്തിക സൃഷ്ടിക്കാൻ അംഗീകാരവും നൽകി.
അസിസ്റ്റന്റ് -26, കമ്പ്യൂട്ടർ അസിസ്റ്റന്റ് -15, ലാസ്റ്റ് ഗ്രേഡ് സർവന്റ് -27, ക്ലറിക്കൽ അസിസ്റ്റന്റ് -20 എന്നിവയാണ് ഇല്ലാതാക്കിയ തസ്തികകൾ. ഇതുപ്രകാരം സർവകലാശാല എക്സിക്യൂട്ടിവിനോട് അന്തിമ ഉത്തരവ് ഇറക്കാൻ സർക്കാർ നിർദേശം നൽകി. അഞ്ചു വർഷത്തേക്കാണ് തസ്തിക നിരോധനമെന്നും ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.