'അനുഗ്രഹം മതി, കൂടെ വരേണ്ട'; നേമത്ത് രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി അഘോരി സന്യാസി
text_fieldsതിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനിടെ അപ്രതീക്ഷിത അതിഥികളായി അഘോരി സന്യാസി. നെടുങ്കാട് ഭാഗത്ത് വീടുകൾ സന്ദർശിച്ച് വോട്ടുചോദിക്കുന്നതിനിടെയാണ് കാറിലെത്തിയ അഘോരി സന്യാസിയും മറ്റ് രണ്ട് സന്യാസിമാരും സ്ഥാനാർത്ഥിയെ തേടിയെത്തിയത്. രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അനുഗ്രഹിച്ച സന്യാസി സംഘം ഏറെനേരം അവിടെ ചെലവഴിച്ചു.
കാശിയിൽ തപസ്സിലായിരുന്നുവെന്നും ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞയച്ചതാണെന്നുമാണ് സന്യാസിമാർ അവകാശപ്പെട്ടത്. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ പങ്കുചേരാൻ ഇവർ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറോ ഒപ്പമുണ്ടായിരുന്ന പ്രവർത്തകരോ അതിനെ പ്രോത്സാഹിപ്പിച്ചില്ല.
അപ്രതീക്ഷിതമായി എത്തിയ സന്യാസിമാരുടെ അനുഗ്രഹം വാങ്ങി രാജീവ് ചന്ദ്രശേഖർ ഭവനസന്ദർശനം തുടർന്നു. മണ്ഡലത്തിലെ ആവേശകരമായ പ്രചാരണത്തിനിടയിലെ ഈ 'അഘോരി സന്ദർശനം' ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

