ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി
text_fieldsതിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് രണ്ടാഴ്ച കൂടി സാവകാശം. ഫെബ്രുവരി ഒന്നുമുതലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി അനുവദിച്ചതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം ഫെബ്രുവരി 16 മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കും. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഒരുവര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ശക്തമാക്കും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവരോട് ഫെബ്രുവരി 15നകം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്.
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.
അതാത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഫെബ്രുവരി ഒന്നു മുതൽ പരിശോധന നടത്തും. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തും.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പ് സാങ്കേതിക അനുമതി ലഭിച്ചാലുടൻ ജനങ്ങളിലെത്തും. ഇതുവഴി ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
നിർദേശങ്ങളിങ്ങനെ
എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കണം.
ജീവനക്കാർ ഹെൽത്ത് കാർഡ് ഫെബ്രുവരി 15നകം ഉറപ്പാക്കണം.
സ്ഥാപനങ്ങൾ ശുചിത്വം പാലിക്കണം.
ഭക്ഷ്യ സുരക്ഷാ പരിശീലനം ഉറപ്പാക്കണം.
ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധം.
ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കണം.
നിശ്ചിത സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുത്.
സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം.
ഷവർമ മാർഗനിർദേശം പാലിക്കണം.
പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉപയോഗിക്കരുത്.
ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം.
സ്ഥാപനത്തെ ഹൈജീൻ റേറ്റിംഗ് ആക്കണം.
ഓരോ സ്ഥാപനവും ശുചിത്വ മേൽനോട്ടത്തിനായി ജീവനക്കാരിൽ ഒരാളെ ചുമതലപ്പെടുത്തണം.
ഭക്ഷണത്തിൽ മായം ചേർക്കുക എന്നത് ക്രിമിനൽ കുറ്റം.
നിയമ തുടർ നടപടികൾ വേഗത്തിലാക്കാൻ നടപടി.
അടപ്പിച്ച സ്ഥാപനങ്ങൾ തുറക്കാൻ കൃത്യമായ മാനദണ്ഡം.
ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.
ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനം നിർബന്ധം.
സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

