ചോദ്യങ്ങളിൽ വീണ്ടും കോപ്പിയടി; അന്വേഷണം ആരംഭിച്ച് പി.എസ്.സി
text_fieldsതിരുവനന്തപുരം: പി.എസ്.സിക്കെതിരെ കോപ്പിയടി ആരോപണവുമായി വീണ്ടും ഉദ്യോഗാർഥികൾ. മേയ് 25ന് നടത്തിയ മെഡിക്കൽ വിദ്യാഭ്യാസ നഴ്സിങ് അസി. പ്രഫസർ, 26ന് നടത്തിയ മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള ചോദ്യങ്ങൾ സ്വകാര്യ ഗൈഡിൽനിന്ന് അതേപടി പകർത്തിയെന്നാണ് പരാതി. ഗൈഡിന്റെ പകർപ്പ് സഹിതം ഉദ്യോഗാർഥികൾ പി.എസ്.സിക്ക് പരാതി നൽകി. പരാതി പരിശോധിച്ച് വരുകയാണെന്ന് പി.എസ്.സി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ഗൈഡിൽനിന്ന് പകർത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യവസായ പരിശീലന വകുപ്പിലെ പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു. മാർച്ച് നാലിന് നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. പരിശോധനയിൽ 100 ചോദ്യങ്ങളിൽ 93 എണ്ണവും സ്വകാര്യ ഗൈഡിൽനിന്ന് പകർത്തിയതാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഗൈഡിലെ തെറ്റ് ഉൾപ്പെടെ ചോദ്യപേപ്പറിൽ ആവർത്തിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചോദ്യകർത്താവിനെ കരിമ്പട്ടിയിൽ ഉൾപ്പെടുന്നതിനുള്ള നടപടികൾ പി.എസ്.സി സ്വീകരിക്കുന്നതിനിടയിലാണ് രണ്ടുപരീക്ഷകളിൽ കൂടി കോപ്പിയടി പരാതി ഉയർന്നത്.
നഴ്സിങ് അസിസ്റ്റന്റ് പ്രഫസർക്ക് 25ന് പി.എസ്.സി ആസ്ഥാനത്ത് ഓൺലൈൻ പരീക്ഷയാണ് നടത്തിയത്.ഇതിലെ 30 ചോദ്യങ്ങൾ സ്വകാര്യ ഗൈഡിൽനിന്ന് അതേപടി പകർത്തിയെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.ഭൂരിഭാഗം ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ ഓപ്ഷനും സമാനമായിരുന്നു. നാലായിരത്തോളം പേരാണ് ഈ പരീക്ഷ എഴുതിയത്.26ന് നടന്ന എ.എം.വി.ഐ പരീക്ഷയിലെ പകുതിയിലേറെ ചോദ്യങ്ങളും ഒരു ഗൈഡിലെ മാതൃകാചോദ്യങ്ങളിൽനിന്ന് പകർത്തിയെന്നാണ് പരാതി. 9000 ഓളം പേരാണ് ഈ പരീക്ഷ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.