കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൃദ്രോഗിയായ അമ്മ മരിച്ചു
text_fieldsഅത്തോളി (കോഴിക്കോട്): പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. ഹൃദ്രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന കുന്നത്തറ ചെങ്കുനിമ്മൽ കല്യാണി അമ്മയാണ് (82) മരിച്ചത്.
ആശുപത്രിയിൽ അമ്മക്കുള്ള ഭക്ഷണം കൊണ്ടുപോകാൻ വീട്ടിലെത്തിയപ്പോഴാണ് ഉള്ള്യേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുമാറിനെ വ്യാഴാഴ്ച രാത്രി 8.30ന് അത്തോളി പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. 20ന് നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിലാണ് ലിനീഷിനെ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടിയത്.
മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അമ്മക്ക് ഭക്ഷണം എത്തിക്കാൻ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ പൊലീസ് ലിനീഷിനെ കൊണ്ടുപോയെന്നാണ് ആരോപണം.
ഇതറിഞ്ഞതോടെ അമ്മക്ക് അസ്വസ്ഥത കൂടുകയും വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മരിക്കുകയുമായിരുന്നു. ഇടക്കാല ജാമ്യം ലഭിച്ചതിനെത്തുടർന്ന് ലിനീഷ് വീട്ടിലെത്തി കർമങ്ങളിൽ പങ്കെടുത്തു. മകനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് അറിഞ്ഞുള്ള മനോവിഷമം കാരണമാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

