എസ്.ഐ.ആറിനു ശേഷം കേരളത്തിൽ 2.43 ലക്ഷം വോട്ടര്‍മാര്‍ കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2,71,96,936 വോട്ടര്‍മാര്‍. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും. 273 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. കൂടാതെ 53,984 സർവിസ് വോട്ടര്‍മാരുണ്ട്. എസ്.ഐ.ആറിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയില്‍ 2,69,53,644 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പിന്നീട് 2,43,292 പേർകൂടി ചേർക്കപ്പെട്ടു.
പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 15വരെ നൽകിയ അപേക്ഷകളിൽ പരിശോധന നടന്നുവരികയാണ്. അവരുടെ പേരുകൾ കൂടി ചേർത്തതാകും അന്തിമ പട്ടിക. പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിൽ ഇത്തവണ വന്‍വര്‍ധനയുണ്ട്- 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളുമാണ്. എട്ട് ട്രാന്‍സ്ജെന്‍ഡറുകളുമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 30,471 പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. 1.75 ലക്ഷം ജീവനക്കാരെ പോളിങ് ഉദ്യോഗസ്ഥരായി വിന്യസിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ഇതുവരെ 2,040 പ്രശ്നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. 145 കമ്പനി കേന്ദ്രസേന തെരഞ്ഞെടുപ്പ് ജോലികള്ക്കുണ്ടാകും.
മാര്‍ച്ച് 15നു ശേഷം അപേക്ഷിച്ചവരെ ഇത്തവണത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഖേല്‍ക്കര്‍ ആവർത്തിച്ചു. അപേക്ഷകളില്‍ ബി.എല്‍.ഒ, ഇ.ആര്.ഒ തലത്തില്‍ പരിശോധന നടത്തേണ്ടതുണ്ട്. ഫീല്‍ഡ് പരിശോധന, രേഖകളുടെ പരിശോധന തുടങ്ങിയവയും വേണം. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണ്ടിവരും. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 85 ശതമാനം പേരെ വോട്ട് ചെയ്യിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

