രണ്ടത്താണിക്ക് പിറകെ ഷാഫി ചാലിയവും? വള്ളിക്കുന്നിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായോക്കുമെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയത്തേയും പുറത്തുചാടിക്കാൻ സി.പി.എം നീക്കം. നിലവിൽ ഐ.എൻ.എല്ലിന്‍റെ മണ്ഡലമായ വള്ളിക്കുന്നിൽ നിന്നും സി.പി.എം പിന്തുണയിൽ ഷാഫി ചാലിയം മത്സരക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ലീഗ് സ്ഥാനാർഥി പട്ടിക പൊതു സ്വീകാര്യത നേടിയിട്ടുണ്ടെന്നും അതിന് അവസരവും ഭാഗ്യവും ലഭിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നുവെന്നും ഇന്ന് രാവിലെ ഷാഫി ചാലിയം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനിടെയിലാണ് ഷാഫിയെ സി.പി.എം. തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.
വള്ളിക്കുന്നിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷാഫി ചാലിയത്തെ ഇടതുപാളയത്തിൽ എത്തിക്കാനാണ് സി.പി.എം ശ്രമം. ഇതിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് നേതൃത്വം അദ്ദേഹത്തെ നേരിട്ട് സമീപിക്കുകയും ചെയ്തെന്ന അഭ്യൂഹങ്ങളുമുണ്ട്.
മുസ്ലിം ലീഗിന്‍റെ സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ അബ്ദുറഹ്മാന്‍ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കാൻ സാധ്യതയുണ്ട്. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർഥിയായ പി.എ.എം സമീറിനെതിരെ രണ്ടത്താണി ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കാനാണ് സി.പി.എം ശ്രമം. ഇതുമായി ബന്ധപ്പെട്ട് എ.വിജയ രാഘവനടക്കമുള്ള സി.പി.എം നേതാക്കളുമായി രണ്ടത്താണി ചർച്ച നടത്തിയിട്ടുണ്ട്.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ സ്നേഹിക്കുന്നവർ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്മാൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ സി.പി.എം സമീപിച്ചത്.
ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തു.
എന്നാൽ, ഇന്ന് രാവിലെ വീണ്ടും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. അതേസമയം രണ്ടത്താണി പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അതൃപ്തികളെല്ലാം കേൾക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

