മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ കൊടും ദുരിതം
text_fieldsമലപ്പുറം: കനത്തമഴ മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ വ്യാപകനാശമാണുണ്ടാക്കിയത്. നിലമ്പൂർ, കാളികാവ്, കരുവാരകുണ്ട് എന്നിവിടങ്ങളിലായി എട്ടിടങ്ങളിൽ ഉരുൾപൊട്ടി. . നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയിൽ രണ്ടിടത്ത് വെള്ളം കയറി ഗതാഗതം പൂർണമായി നിലച്ചു. ഇവിടെ ലോറികളും ബസുകളുമടക്കം കുടുങ്ങിക്കിടന്നു.
ചാലിയാറിൽ ജലനിരപ്പുയർന്നതിനാൽ എടവണ്ണ, വാഴക്കാട്, അരീക്കോട് എന്നിവിടങ്ങളിെലല്ലാം വെള്ളം കയറി. കോഴിക്കോട് ജില്ല അതിർത്തിയായ തിരുത്തിയാട്, പൊന്നേമ്പാടം, വാഴയൂർ, മുളപ്പുറം എന്നിവിടങ്ങെളല്ലാം വെള്ളത്തിലാണ്.
ഇവിടങ്ങളിലും ഗതാഗതം മുടങ്ങി. കാളികാവിൽ പുല്ലേങ്കാട് എസ്റ്റേറ്റിൽ നാലിടത്തായി ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായ കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് മാഞ്ചോലയിലടക്കം ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി വീണ്ടും ഉരുള്‍പൊട്ടി. പുറ്റമണ്ണ തോട് കരകവിഞ്ഞ് വണ്ടൂർ-കാളികാവ് റോഡിൽ മണിക്കൂറുകളോളം വെള്ളം മൂടി. മഴയില്‍ കാളികാവ് ചെത്തുകടവ് പാലത്തിെൻറ മേൽപാലത്തില് വിള്ളല്‍ വീണു. കരുവാരകുണ്ടിൽ കൂമ്പൻമലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. ഏക്കർ കണക്കിന് കൃഷി ഒലിച്ചുപോയി. ഒലിപ്പുഴയുടെ തീരത്ത് വെള്ളം കയറിയതിനാൽ 50 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
വണ്ടൂരിൽ നടുവത്ത്-വെള്ളാമ്പ്രം റൂട്ടിൽ നായാട്ടുകല്ലിൽ വെള്ളപ്പാച്ചിലിൽ ഒാവുപാലം തകർന്ന് റോഡ് നെടുകെ പിളർന്നു. പ്രദേശത്തെ പ്രധാന റോഡാണിത്. ഇതോടെ ഗതാഗതം നിലച്ചു. വാണിയമ്പലത്ത് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അരീക്കോട്ട് ചാലിയാറിന് കുറുകെയുള്ള മൂർക്കനാട് ഇരുമ്പുപാലം മുറിഞ്ഞ് ഒലിച്ചുപോയി. അരീക്കോട് തെരട്ടമ്മൽ അങ്ങാടിയും മൈതാനവുമെല്ലാം വെള്ളത്തിനടിയിലാണ്. എടവണ്ണയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇതാണവസ്ഥ. മമ്പാട്-നിലമ്പൂർ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. വെള്ളം കയറി വാഴക്കാട് പൂർണമായി ഒറ്റപ്പെട്ടു. ഉൗട്ടി-കോഴിക്കോട് റോഡിൽ വാലില്ലാപ്പുഴയിൽ ഗതാഗതം ഭാഗികമായി മുടങ്ങി.
നാട്ടുകാർ തോണി സർവിസ് ഏർപ്പെടുത്തിയാണ് ആളുകളെ കൊണ്ടുപോകുന്നത്. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാല്‍ ഗതാഗതം സ്തംഭിച്ചു. വയനാട് ചുരം വഴി ഗതാഗതം മുടങ്ങിയതിനാൽ മലപ്പുറം-പാലക്കാട് വഴിയാണ് ബംഗളൂരു ബസുകൾ സർവിസ് നടത്തുന്നത്.
മരിച്ചത് കുടുംബത്തിലെ അഞ്ചുപേർ
നിലമ്പൂർ (മലപ്പുറം): ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആഢ്യൻപാറക്ക് സമീപം ചെട്ടിയംപാടത്ത് ഉരുൾപൊട്ടി പറമ്പാടൻ കുഞ്ഞിയുടെ കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യനെയാണ് (30) കാണാതാവുകയും ചെയ്തു. നിലമ്പൂരിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് ചെട്ടിയംപാടം. പട്ടികജാതി, ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കോളനിക്ക് മുകളിലുള്ള സ്വകാര്യ റബർതോട്ടത്തിലാണ് ഉരുൾപൊട്ടിയത്. മൂന്ന് ദിവസമായി മഴ പെയ്യുന്ന ഇവിടെ വൻശബ്ദത്തോടെ ചെങ്കുത്തായ മലയിൽനിന്ന് മണ്ണും പാറക്കല്ലുകളും കുത്തിയൊലിച്ച് കുഞ്ഞിയുടെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. കുഞ്ഞി, ഗീത, നവനീത്, നിവേദ്, മിഥുൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കൂട്ടനിലവിളി കേട്ട് സമീപത്തെ വീട്ടിൽനിന്ന് ഓടിയെത്തിയ സുബ്രഹ്മണ്യനും ദുരന്തത്തിൽപ്പെട്ടു.
പരിസരത്തെ വലിയ പെരകൻ, ചെറിയ ചെമ്പൻ, വേലായുധൻ, മരിച്ച സുബ്രഹ്മണ്യൻ എന്നിവരുടെ വീടുകളും പൂർണമായി നശിച്ചു. രാത്രി 11ഒാടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശക്തമായ മഴയും ഉരുൾപൊട്ടൽ ഭീതിയും തിരച്ചിൽ അസാധ്യമാക്കി.
രാവിലെ എട്ടോടെയാണ് ആദ്യ മൃതദേഹം കണ്ടെടുത്തത്. മണ്ണിനടിയിലായ വീടിെൻറ പത്ത് മീറ്ററോളം അകലെയായിട്ടായിരുന്നു കുഞ്ഞിയുടെ മൃതദേഹം. വീട്ടിനുള്ളിലായിരുന്നു ഗീതയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ. കുഞ്ഞിയുടെ മൃതദേഹത്തിന് അടുത്തുതന്നെ ചളിയിലാണ്ട് കിടക്കുകയായിരുന്ന മിഥുെൻറ മൃതദേഹം ഒമ്പതോടെയാണ് കിട്ടിയത്.
ദുർഘടമായ മലഞ്ചെരിവിലെ കോളനിയിൽനിന്ന് മൃതദേഹങ്ങൾ റോഡിലെത്തിക്കാൻ നാട്ടുകാർ പ്രയാസപ്പെട്ടു. ദുരന്തസ്ഥലത്തേക്ക് അധികൃതർക്ക് എത്താനായത് വ്യാഴാഴ്ച രാവിലെ 9.30ഒാടെയാണ്. അഞ്ച് മൃതദേഹങ്ങളും നാട്ടുകാരാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.