ഭരണനേട്ടം തുണക്കും, എങ്കിലും ആശങ്ക; സി.പി.ഐ പ്രതീക്ഷ പത്തിലേക്ക് ചുരുങ്ങുന്നു
text_fieldsതിരുവനന്തപുരം: 25 സീറ്റിൽ മത്സരിച്ചെങ്കിലും സി.പി.ഐയുടെ വിജയപ്രതീക്ഷ 10ലേക്ക് ചുരുങ്ങുന്നു. മന്ത്രിമാരായ കെ. രാജൻ (ഒല്ലൂർ), പി. പ്രസാദ് (ചേർത്തല), ജെ. ചിഞ്ചുറാണി (ചടയമംഗലം), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നീ മന്ത്രിമാർക്ക് പുറമേ പുനലൂർ, വൈക്കം, കയ്പമംഗലം, നാട്ടിക, കാഞ്ഞങ്ങാട്, പട്ടാമ്പി സീറ്റുകളിലാണ് ഉറച്ച വിജയ പ്രതീക്ഷ പുലർത്തുന്നത്.
സി.പി.ഐ കൈകാര്യംചെയ്യുന്ന റവന്യൂ, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലെ നേട്ടങ്ങൾ അതാത് മണ്ഡലതലത്തിൽ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ. നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ സ്വന്തം ഭരണനേട്ടങ്ങളും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും മുൻനിർത്തിയായിരുന്നു പ്രചാരണം നടത്തിയത്. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യം സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ സഹായിക്കുമെന്നും പാർട്ടി കരുതുന്നു. ഒല്ലൂരിൽ കെ. രാജനും ചേർത്തലയിൽ പി. പ്രസാദിനും സമാനസ്വഭാവത്തിൽ ഭരണനേട്ടം തുണച്ചിട്ടുണ്ട്.
25ൽ അഞ്ച് മണ്ഡലങ്ങളിൽ നേരിട്ടത് കടുത്ത മത്സരമാണ്. ചിറയിൻകീഴ്, ചാത്തന്നൂർ, അടൂർ, പീരുമേട്, കൊടുങ്ങല്ലൂർ എന്നിങ്ങനെയാണ് കടുത്ത പോര് നടന്ന മണ്ഡലങ്ങളായി സി.പി.ഐ വിലയിരുത്തുന്നത്. കയ്പമംഗലം എം.എൽ.എയായ ഇ.ടി. ടൈസൺ മാസ്റ്ററെ പ്രതിപക്ഷ നേതാവിനെ നേരിടാൻ പറവൂരിലയച്ചത് പരീക്ഷണമായിപ്പോയെന്ന് പാർട്ടി വിലയിരുത്തുന്നു. മലബാർ മേഖലയിൽ സി.പി.ഐ നേരിടുന്ന പ്രധാന വെല്ലുവിളി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കലാണ്. മലപ്പുറം ജില്ലയിലെ ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ മേൽക്കൈ മറികടക്കുകയെന്നതാണ് വലിയ കടമ്പ. കാഞ്ഞങ്ങാട്ട് സി.പി.ഐക്ക് മികച്ച വിജയപ്രതീക്ഷയുണ്ടെങ്കിലും നാദാപുരത്ത് സ്ഥിതി വ്യത്യസ്തമാണ്. എതിർസ്ഥാനാർഥി ശക്തമായ സാന്നിധ്യമറിയിച്ചതോടെയാണ് നാദാപുരത്തെ പ്രതീക്ഷകളെ ബാധിക്കുന്നത്.
സി.പി.ഐയുടെ സിറ്റിങ് സീറ്റായ വൈക്കത്ത് മുൻ എം.എൽ.എ കെ. അജിത് മുന്നണി വിട്ടത് സംബന്ധിച്ച് പരിക്കുകളുണ്ടെങ്കിലും പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ഇവിടെ അതൊന്നും അസ്വസ്ഥതപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് വൈക്കം തലയാഴത്തെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്തത് വലിയ ചർച്ചയായെങ്കിലും വോട്ടിനെ ബാധിക്കില്ലെന്നാണ് പാർട്ടി കരുതുന്നത്. സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ കളംമാറി എൻ.ഡി.എ സ്ഥാനാർഥിയായത് നാട്ടികയിൽ പാർട്ടിയെ ഞെട്ടിച്ചതെങ്കിലും ഇവിടെയും ഉറച്ച പ്രതീക്ഷയുണ്ട്. 2021ൽ സി.പി.ഐക്ക് കിട്ടിയത് 17 സീറ്റാണ്. ഇക്കുറി ആ പ്രകടനം പ്രതീക്ഷിക്കുന്നില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. സർക്കാറിന്റെ വികസന നയങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചപ്പോൾ തന്നെ, സംഘടനാപരമായ ദൗർബല്യങ്ങൾ ചിലയിടങ്ങളിൽ വോട്ട് ചോർച്ചക്ക് കാരണമായി എന്നതും പാർട്ടി ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

