ആദിവാസിയെ കാറിൽ വലിച്ചിഴച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ; രണ്ടുപേർക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsമാനന്തവാടി: ആദിവാസി യുവാവ് മാതനെ കാറിൽ കുരുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയൽ കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ കൽപറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് മുങ്ങിയ ഇവർ തിരികെ മടങ്ങുമ്പോഴാണ് പിടിയിലായത്. കേസിൽ പനമരം സ്വദേശികളായ താഴെ പുനത്തിൽ വീട്ടിൽ ടി.പി. നബീൽ ഖമർ (25), കുന്നുമ്മൽ വീട്ടിൽ കെ. വിഷ്ണു എന്നിവരെ പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കായി മാനന്തവാടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിരാമിനെയും അർഷിദിനെയും എസ്.സി/ എസ്.ടി വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. ഇദ്ദേഹം വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വഴിയോരത്ത് കാർ യാത്രക്കാരുടെ തർക്കത്തിൽ ഇടപെട്ടതിനാണ് കാറിൽ അരകിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ഒടുവിൽ വഴിയിൽ ഉപേക്ഷിച്ച് കാർയാത്രക്കാർ രക്ഷപ്പെട്ടു.
ചുവന്ന മാരുതി സെലോരിയോ കാറിലും മറ്റൊരു വെള്ള കാറിലുമായി കൂടൽക്കടവ് ചെക്ക് ഡാം സന്ദർശിക്കാനെത്തിയതായിരുന്നു യാത്രക്കാർ. ഇവർ തമ്മിലാണ് വാക്കുതർക്കമുണ്ടായത്. എറിയാൻ ശ്രമിച്ചയാളിൽനിന്ന് കല്ല് പിടിച്ചുവാങ്ങാൻ ശ്രമിച്ച മാതന്റെ വലതുകൈ കാറിന്റെ വാതിലിനിടയിൽപ്പെട്ടു. ഈ കാർ മുന്നോട്ടെടുത്തു. കാറിലുള്ളയാൾ മാതന്റെ കൈ കൂട്ടിപ്പിടിക്കുകയും ചെയ്തു. ഇതോടെ മാതനെ വലിച്ചിഴച്ച് കാർ മുന്നോട്ടുനീങ്ങി. നാട്ടുകാർ ഒച്ചവെച്ചിട്ടും ശ്രദ്ധിക്കാതെ അരകിലോമീറ്റർ പോയ കാർ മാതനെ ദാസനക്കര ജങ്ഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അരക്ക് താഴെയും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ പിന്നാലെ എത്തിയ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലിച്ചിഴച്ച കാറിന് പുറകിൽ വന്ന കാറിലുണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്. ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

