ആദിവാസി യുവാവും യുവതിയും അന്തിയുറങ്ങുന്നത് വനത്തിൽ പുഴയിലെ പാറപ്പുറത്ത്
text_fieldsമേപ്പാടി (വയനാട്): ആദിവാസി യുവാവും യുവതിയും അന്തിയുറങ്ങുന്നത് വനത്തിലുള്ള പുഴയി ലെ പാറപ്പുറത്ത്. മേപ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ കുപ്പച്ചി പണിയ കോളനിയിലെ സതീശൻ ( 27), മിനി (32) എന്നിവരാണ് ചുളിക്കപ്പുഴയുടെ നടുവിലുള്ള പാറപ്പുറത്ത് രണ്ടാഴ്ചയായി താമസിക്കുന്നത്. വിവാഹിതയും പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു കുട്ടികളുടെ മാതാവുമാണ് മിനി.
കോളനിയിലെ സതീശൻ അവിവാഹിതനാണ്. ഇവർ പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തതിൽ ക്ഷുഭിതരായ ബന്ധുക്കളിൽ ചിലർ എതിർപ്പുമായി രംഗത്തുവന്നു. കോളനിയിൽ കഴിയാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അവർ. ഇതേത്തുടർന്ന് കോളനി വിട്ടിറങ്ങിയ ഇവർ പുഴയിലെ പാറപ്പുറത്ത് അഭയം തേടുകയായിരുന്നു. കോളനിയിലുള്ള ചിലർക്ക് മാത്രമേ ഈ വിവരം അറിയുകയുള്ളു. പാറപ്പുറത്ത് അടുപ്പ് കൂട്ടിയാണ് ഭക്ഷണം തയാറാക്കുന്നത്. ചില പാത്രങ്ങൾ, പായ, പുതപ്പ് എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുമുണ്ട്. മിനിയുടെ രണ്ടു മക്കൾ ഇപ്പോൾ മാതാവിെൻറ കൂടെയാണ്.
രാത്രി പാറപ്പുറത്ത് തീ കത്തുന്നതിെൻറ വെളിച്ചം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ ചിലരാണ് ഇവിടെ ആൾതാമസമുണ്ടെന്ന വിവരം പുറത്തറിയിച്ചത്. ചെന്നായ് കൂട്ടങ്ങൾ അടക്കം വന്യമൃഗങ്ങൾ വിഹരിക്കുന്ന വനപ്രദേശമാണിത്. പോകാൻ മറ്റൊരിടമില്ലാത്ത അവസ്ഥയിലാണിവർ. ചെമ്പ്ര മലനിരകളിൽ ശക്തമായ മഴ പെയ്താൽ മലവെള്ളപ്പാച്ചിലിൽ നിറയുന്ന പുഴയുടെ നടുവിലാണ് ഉറക്കം.
മാതാപിതാക്കൾ നേരത്തേ മരിച്ച സതീശൻ, കോളനിയിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നത്. തിരിച്ചുപോയി കോളനിയിൽ ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.