പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപംക്ചർ ചികിത്സകൻ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഷിഹാബുദ്ദീൻ
തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപംക്ചർ ചികിത്സകൻ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീൻ അറസ്റ്റിൽ. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഷിഹാബുദ്ദീൻ തടഞ്ഞുവെന്ന് യുവതിയുടെ ഭർത്താവ് മൊഴി നൽകിയിരുന്നു. ചികിത്സ നിഷേധിച്ചതിന് ഭർത്താവ് നയാസിനെ നേരത്തെ കേസിൽ റിമാൻഡ് ചെയ്തിരുന്നു.
ഇതിനിടെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ച ഷിഹാബുദ്ദീന് നേരെ നയാസ് ആക്രമിക്കാനായി ഓടി അടുത്തെങ്കിലും പൊലീസുകാർ പിടിച്ചുമാറ്റുകയായിരുന്നു. റിമൻഡിലായിരുന്ന നയാസിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് നേമം സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സംഭവം.
അക്യുപംക്ചർ ചികിത്സകനായ ഷിഹാബുദ്ദീൻ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന് പറഞ്ഞെന്നാണ് മൊഴി. ചൊവ്വാഴ്ചയാണ് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് പാലക്കാട് സ്വദേശിയായ ഷമീറ ബീവി (36) മരിക്കുന്നത്.
പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചത് പ്രകാരം ആരോഗ്യ പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഇടപ്പെട്ടെങ്കിലും പോകാൻ തയാറായില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി ബോധം നഷ്ടപ്പെട്ടിരുന്നു. നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ എത്തും മുൻപേ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

