നടിയെ ആക്രമിച്ച കേസ്: പ്രദീപ്കുമാർ തെളിവുകൾ നശിപ്പിച്ചെന്ന് സംശയം
text_fieldsകാസർകോട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്. മാപ്പുസാക്ഷിയായ വിപാൻലാലിനെ ഭീഷണിപ്പെടുത്താൻ ഗണേഷ്‍ കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഫോണും സിമ്മും കണ്ടെത്താനാണ് ഇന്നലെ ഗണേഷിന്‍റെയും പ്രദീപ്കുമാറിന്‍റെയും വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായിട്ടില്ല.
ബേക്കല്‍ പൊലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പൊലീസാണ് എം.എ.ല്‍എയുടെ വീട്ടില്‍ ഇന്നലെ തെരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയായിരുന്നു സംഘത്തിന്‍റെ റെയ്ഡ്. സൈബർ സെൽ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. പ്രദീപിന്‍റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര പൊലീസും പരിശോധന നടത്തി.
ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ്, മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ വസതിയിൽ നിന്ന് നവംബര്‍ 24ന് പുലർച്ചെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഉപാധികളോടെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.