അന്ന് ദിലീപിനെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ചവരിൽ മന്ത്രി ഗണേഷ്കുമാറും മുകേഷ് എം.എൽ.എയും
text_fieldsകൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ, ‘അമ്മ’ നേതാക്കൾ എടുത്ത നിലപാട് വീണ്ടും ചർച്ചയാകുന്നു. 2017 ജൂൺ 29ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽബോഡി യോഗത്തിെൻറ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ക്ഷുഭിതരായാണ് ‘അമ്മ’ നേതാക്കൾ കൂടിയായ നിലവിലെ ഗതാഗതമന്ത്രി ഗണേഷ്കുമാറും എം.എൽ.എ മുകേഷും പ്രതികരിച്ചത്. ഇരുവരും അന്നത്തെ ഭരണകക്ഷി എം.എൽ.എമാർ കൂടിയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ജനറൽബോഡി യോഗത്തിന് ശേഷമായിരുന്നു വാർത്തസമ്മേളനം. അമ്മ പ്രസിഡൻറ് ഇന്നസെൻറ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്തസമ്മേളനം അവസാനിപ്പിക്കാനൊരുങ്ങവെ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ആരംഭിച്ചു. വിഷയം അംഗങ്ങളാരും യോഗത്തിൽ ഉന്നയിച്ചില്ലെന്നും അതിനാൽ ചർച്ചയായില്ലെന്നും ഇന്നസെൻറ് വിശദീകരിച്ചെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ മറുപടിയുമായി ഒരേസമയം മുകേഷും ഗണേഷ്കുമാറും ദേവനും എഴുന്നേറ്റു.
ദിലീപുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഏറെ രൂക്ഷമായാണ് മുകേഷ് പ്രതികരിച്ചത്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് മുകേഷ് കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തിയെങ്കിൽ എങ്ങനെയാണ് ദിലീപ് ഇവിടെ ഇരിക്കുന്നതെന്നും ഇത്തരം അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് പറഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടോയെന്നും താരത്തിനെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നുമുള്ള ചോദ്യമാണ് മുകേഷിനെ ചൊടിപ്പിച്ചത്. എന്താണ് നടന്നതെന്ന് ഞങ്ങൾക്കെല്ലാം അറിയാം. ക്ഷമയുടെ അവസാനത്തിലാണ് തങ്ങളെന്നും അദ്ദേഹം മാധ്യമപ്രവർത്തകർക്ക് നേരെ കൈചൂണ്ടി പറഞ്ഞു. ഇതോടെ ബഹളമായി.
ഇതിനിടെ, എല്ലാവർക്കും നാലുമണിക്ക് മറ്റൊരു പരിപാടിക്ക് പോകാനുള്ളതിനാൽ ചായകുടിച്ച് പിരിയാമെന്ന് മണിയൻപിള്ള രാജു മൈക്കിലൂടെ അറിയിച്ചതോടെ ചായ കുടിക്കാനല്ല തങ്ങൾ വന്നതെന്നും കാര്യങ്ങൾ വിശദീകരിക്കാനല്ലെങ്കിൽ എന്തിനാണ് വാർത്തസമ്മേളനം വിളിച്ചതെന്നുമായി മാധ്യമപ്രവർത്തകർ. തുടർന്ന് സംസാരിച്ചത് ഗണേഷ്കുമാറാണ്. ‘വിഷയത്തിൽ സംഘടന ഒറ്റക്കെട്ടാണ്. ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലാൻ ശ്രമിച്ചാൽ നടക്കില്ല. ദിലീപും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണ്. അവരെ സംരക്ഷിക്കുകതന്നെ ചെയ്യും. നിങ്ങൾ എത്ര തലകുത്തി മറിഞ്ഞാലും അവരെ വേട്ടയാടാൻ വിട്ടുതരില്ല’ -എന്ന് ഗണേഷ്കുമാർ പറഞ്ഞപ്പോൾ സദസ്സിലിരുന്ന താരങ്ങൾ കരഘോഷം മുഴക്കി. ദിലീപിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് ദേവനും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

