സീബ്രാ ക്രോസിങ് പരിഗണിക്കാത്തവർക്കെതിരെ നടപടി വേണം -ഹൈകോടതി
text_fieldsകൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ സ്വീകരിക്കണമെന്നും ഹൈകോടതി. കാൽനടക്കാരെ പരിഗണിക്കുന്ന മികച്ച ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ കർശന നടപടി സ്വീകരിക്കണം. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിലെ റോഡ് ടെസ്റ്റിൽ ഇതുകൂടി ഉൾപ്പെടുത്തണം. സീബ്ര ക്രോസിങ്ങുകളിൽ പ്രഥമാവകാശം കാൽനടക്കാരനാണെന്ന് ഡ്രൈവർമാരെ ബോധവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഈ വർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുകയായിരുന്ന 218 പേർ വാഹനമിടിച്ച് മരിച്ചെന്ന മാധ്യമ റിപ്പോർട്ടുകളുടെയും ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈ നിർദേശം.
ഓൺലൈനായി കോടതിയിൽ ഹാജരായിരുന്ന ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐ.ജി കാളിരാജ് മഹേഷ്, ഗതാഗത കമീഷണർ നാഗരാജു, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു എന്നിവരിൽനിന്ന് അഭിപ്രായങ്ങൾ തേടി. റോഡപകടങ്ങളിൽ 3000 പേർ മരിച്ചാൽ അതിൽ 850 പേരും സീബ്ര ക്രോസിങ്ങുകളിൽ ഇരയാകുന്നവരാണെന്നും അതിൽ പകുതിയും മുതിർന്ന പൗരന്മാരാണെന്നുമാണ് കാളിരാജ് അറിയിച്ചത്. ശരിയായ നടപ്പാതകളില്ലാത്തതും ഉള്ളവയിൽതന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും മൂലമാണ് കാൽനടക്കാർക്ക് റോഡിൽ ഇറങ്ങേണ്ടിവരുന്നത്. പെലിക്കൻ സിഗ്നൽ സംവിധാനം സ്ഥാപിച്ചും കോഴിക്കോട് നഗരത്തിൽ നടപ്പാക്കി വിജയിച്ച ടേബിൾ ടോപ്പ് സീബ്ര ക്രോസിങ് സ്ഥാപിച്ചും പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാവുമെന്ന് നാഗരാജു അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് നേരത്തേ ഫയലിൽ സ്വീകരിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

