വിശ്വാസികളുടെ പ്രതിഷേധം; സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചു
text_fieldsമാനന്തവാടി: ഇടവക വിശ്വാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കാരക്കാമല എഫ്.സി കോൺവെൻറ് അംഗം സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ ഇടവക വികാരി സ്വീകരിച്ച നടപടി പിൻവലിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കുകയും മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്തതിെൻറ പേരിലാണ് ഞായറാഴ്ച നടപടിയെടുത്തത്. കാരക്കാമല സെൻറ് മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കൊട്ടക്കൽ, മദർ സുപ്പീരിയർ വഴി സഭ പ്രവർത്തനങ്ങളിൽനിന്ന് സിസ്റ്ററെ വിലക്കുകയായിരുന്നു.
കെ.സി.വൈ.എം ഉൾപ്പെടെയുള്ള സംഘടനകളിലെ പ്രവർത്തനവും വേദപാഠ ക്ലാസുകൾ എടുക്കുന്നതുമാണ് വിലക്കിയത്. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ തിങ്കളാഴ്ച വൈകീട്ട് പാരീഷ് കൗൺസിൽ യോഗം വിളിക്കാൻ വികാരി നിർബന്ധിതനായി.
സ്ത്രീകളും കന്യാസത്രീകളും ഉൾപ്പെടെ എഴുപതോളം പേർ പങ്കെടുത്ത യോഗം 5.30ഓടെയാണ് ആരംഭിച്ചത്. ഇതിനിടെ മറ്റു വിശ്വാസികൾ പള്ളി പരിസരത്ത് തടിച്ചുകൂടി. 6.15 കഴിഞ്ഞിട്ടും തീരുമാനമുണ്ടാകാതെ വന്നതോടെ വിശ്വാസികൾ യോഗസ്ഥലത്തേക്ക് തള്ളിക്കയറി. ഇതോടെ യോഗം അലങ്കോലമായി. തുടർന്ന് ജനക്കൂട്ടം സ്വയം ശാന്തരായതോടെ യോഗം പുനരാരംഭിച്ചു. സിസ്റ്റർക്കെതിരെ എടുത്ത തീരുമാനം പിൻവലിച്ചതായി 6.30ഓടെ വികാരി പരസ്യമായി പ്രഖ്യാപിച്ചതോടെ വിശ്വാസികൾ ആഹ്ലാദം പ്രകടിപ്പിച്ച് മുദ്രാവാക്യം മുഴക്കി. വിവരമറിഞ്ഞ് സിസ്റ്റർ ലൂസി പള്ളി പരിസരത്ത് എത്തിയത് വിശ്വാസികളെ കൂടുതൽ ആവേശഭരിതമാക്കി.
സമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ കന്യാസ്ത്രീകൾക്കെതിരായ വിലക്കുകൾ ഗൗരവമായെടുക്കുമെന്നും ആവശ്യമെങ്കിൽ ഇടെപടുമെന്നും വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാവിലെ കൽപറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിസ്റ്റർക്കെതിരായ നടപടി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.
അനീതിക്കെതിരെ പോരാടും-സിസ്റ്റർ ലൂസി
സത്യം വിജയിച്ചെന്നും നീതി എന്നും നിലനിൽക്കുമെന്നും സിസ്റ്റർ ലൂസി. സഭയുടെ അനീതികൾക്കെതിരെ ഇനിയും പോരാടും. ദൈവത്തിെൻറ നീതി വിജയിച്ചു. ഇതിലും വലിയൊരു അഭിമാന നിമിഷമില്ല. സ്നേഹത്തിെൻറയും കരുണയുടെയും വിപ്ലവം ജയിക്കട്ടെയെന്ന് പ്രതികരിച്ച ലൂസി, സത്യം വിജയിക്കാൻ നിലപാട് സ്വീകരിച്ച വിശ്വാസസമൂഹത്തോട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.