അന്തിമാനുമതി കിട്ടിയിട്ടേ ഭൂമി ഏറ്റെടുക്കൂ -കെ-റെയിൽ
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നുവരുന്നതെന്ന് കെ-റെയിൽ. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സില്‍വർ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കും. കെ-റെയിലാണ് പദ്ധതി ഭൂമിക്കായി സര്‍ക്കാറിനോട് അപേക്ഷിച്ചിട്ടുള്ളത്. മറ്റ് പദ്ധതികള്‍ക്കായി ഭൂമി എറ്റെടുക്കുന്നതുപോലെ മാനുഷികവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതെന്നും കെ-റെയിൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സില്‍വർ ലൈന്‍ പദ്ധതിക്ക് മൊത്തം 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. 2019 ലാണ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ മെമ്മോറാണ്ടം അനുസരിച്ച്, തത്ത്വത്തില്‍ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉൾപ്പെടെ പ്രാഥമിക നടപടികള്‍ ആരംഭിക്കാം. തത്ത്വത്തില്‍ അംഗീകാരം ലഭിക്കുന്ന പദ്ധതികൾക്ക് നിക്ഷേപത്തിന് മുന്നോടിയായുള്ള നടപടികള്‍ ആരംഭിക്കാമെന്നാണ് റെയില്‍വേ നയം. വായ്പനടപടികളുമായി മുന്നോട്ടുപോകാനും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര ധനമന്ത്രി സംസ്ഥാന സര്‍ക്കാറിന് നിർദേശം നല്‍കിയതാണെന്നും കെ-റെയിൽ വിശദീകരിക്കുന്നു.