പ്രതിയായ സേനാംഗം രാജ്യം വിട്ടു; വെട്ടിലായി പൊലീസ്
text_fieldsകൊച്ചി: ക്രിമിനൽ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ തടസ്സമില്ലാതെ യാത്രാരേഖകൾ സംഘടിപ്പിച്ച് കാമുകിക്കൊപ്പം രാജ്യം വിട്ട സംഭവത്തിൽ വെട്ടിലായി പൊലീസ്. യു.കെയിലേക്ക് കടന്ന ഉദ്യോഗസ്ഥന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) അടക്കം രേഖകൾ ലഭ്യമായത് എങ്ങനെയെന്നതാണ് പൊലീസിന് കുരുക്കായത്. വിദേശത്തിരുന്ന് ഇയാളും കാമുകിയും ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കുമെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെയാണ് പ്രതി രാജ്യം വിട്ടത് പൊലീസ് അറിഞ്ഞത്. ഇത് സംബന്ധിച്ച് രണ്ട് കേസ് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്തു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പള്ളിക്കര സ്വദേശി ദീപു ജോർജാണ് ക്രിമിനൽ കേസ് നിലനിൽക്കെ രാജ്യം വിട്ടത്. കോലഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസിലെ പ്രതിയായ ഇയാൾ കാമുകിക്കൊപ്പം രണ്ടാഴ്ച മുമ്പാണ് യു.കെയിലേക്ക് കടന്നത്. യു.കെപോലുള്ള രാഷ്ട്രങ്ങളിലേക്ക് വിസ ലഭിക്കണമെങ്കിൽ വ്യക്തിക്കെതിരെ കേസുകളില്ലെന്നതടക്കം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രതിയായിട്ടും പി.സി.സി സമ്പാദിച്ച് ഇയാൾ കടന്നതിന് പിന്നിൽ ചില ഒത്തുകളിയുണ്ടെന്നാണ് ആരോപണം.
വിദേശത്തിരുന്ന് ഇരുവരും ഒമ്പതും ആറും വയസ്സ് വീതമുള്ള മക്കളെ ലൈംഗിക അധിക്ഷേപം നടത്തുകയും വ്യാജ പേരിൽനിന്ന് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലേക്ക് അശ്ലീലവും അപകീർത്തികരവുമായ സന്ദേശങ്ങൾ പരാതിക്കാരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കാനും തുടങ്ങിയതോടെയാണ് ഭാര്യ പരാതി നൽകിയത്.
ക്രിമിനൽ കേസ് നിലവിലുള്ളയാൾക്ക് പി.സി.സി ലഭിച്ചത് ഗൗരവമുള്ള വിഷയമായതിനാൽ അന്വേഷണത്തിന് റൂറൽ എസ്.പി ഉത്തരവിട്ടു. പൊലീസ് സ്റ്റേഷനിൽനിന്നോ റീജനൽ പാസ്പോർട്ട് ഓഫിസിൽനിന്നോ ആണ് നിയമപരമായി പി.സി.സി നൽകേണ്ടത്. പാസ്പോർട്ട് ഓഫിസിൽനിന്നുള്ള സാധ്യത തുടക്കത്തിലേ തള്ളി. ദീപു താമസിക്കുന്നത് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, പി.സി.സി നടപടികൾ ഇവിടെയാകും നടന്നിട്ടുണ്ടാകുകയെന്നാണ് കരുതുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എസ്.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീപു ജോർജ് പോയത് ഏത് വിമാനത്തിലാണ് എന്നതടക്കം വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുകയാണ്.
പാസ്പോർട്ട് പുതുക്കുന്ന സമയത്ത് വ്യാജ മേൽവിലാസം നൽകി മറ്റെവിടെ നിന്നെങ്കിലും പി.സി.സി തരപ്പെടുത്തി കടന്നതാകാമെന്ന വാദവും പൊലീസ് ഉയർത്തുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾക്കും തനിക്കുമെതിരെ ലൈംഗിക അതിക്രമവും അപകീർത്തിപ്പെടുത്തലും ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരം രണ്ട് കേസ് ദീപുവിനും കാമുകിയായ തിരുവനന്തപുരം സ്വദേശി യു.വി. ദിവ്യക്കുമെതിരെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.