ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 14 വർഷം കഠിനതടവും
text_fieldsപുനലൂർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ജീവപര്യന്തം തടവിനും കൂടാതെ 14 വർഷം കഠിനതടവിനും ശിക്ഷിച്ചു. 40,000 രൂപ പിഴയും ഉണ്ട്. വിളക്കുടി പാപ്പാരംകോട് മാവിള പള്ളി കിഴക്കേതിൽ എം. മനുവിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്. പ്രതിയുടെ ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആണെന്ന് വിധിയിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.
പിഴ ഒടുക്കാത്ത പക്ഷം മൂന്ന് മാസം കഠിന തടവും അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി അതിജീവിതക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പരാമർശമുണ്ട്.
2022 സെപ്തംബർ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിലാണ് അതിജീവിതയെ പ്രതി പലതവണ ബലാത്സംഗം ഉൾപ്പടെയുള്ള ലൈംഗീക അതിക്രമങ്ങൾക്ക് ഇരയാക്കിയത്. കുന്നിക്കോട് എസ്.ഐ ഗംഗാ പ്രസാദ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം.അൻവർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് ഹാജറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

