തിരുവല്ലയിൽ വീട്ടിൽനിന്ന് സർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ
text_fieldsതിരുവല്ല: നഗര മധ്യത്തിലെ വീട്ടിൽ നിന്നു 17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കന്യാകുമാരി പാലവിള പുല്ലുവിള പുതുവൽ വീട്ടിൽ സെൽവരാജ് ക്രിസ്റ്റഫർ (43) ആണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്.
തിരുവല്ല പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയിൽ ലീലാ ബോബിയുടെ വീട്ടിൽ നിന്നും വജ്രം അടക്കമുള്ള ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന കേസിൽ സി.സി.ടി.വി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 20ന് രാത്രിയായിരുന്നു കവർച്ച. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന ജനാലയിലൂടെ കൈയിട്ട് വാതിൽ തുറന്ന് അകത്തു കയറിയ പ്രതി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു.
സംഭവ സമയം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ലീലാ ബോബി പുലർച്ചെയോടെയാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലെയും നഗര മധ്യത്തിലെയും സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരം മോഷ്ടാവായ പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവല്ല സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അതിവിദഗ്ധമായി മാർത്താണ്ഡത്ത് വെച്ച് വലയിലാക്കുകയായിരുന്നു.
മോഷണ മുതൽ മാർത്താണ്ഡത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയിൽനിന്നു ഒമ്പത് ലക്ഷത്തോളം രൂപയും പൊലീസ് കണ്ടെടുത്തു. തിരുവല്ല കോടതിയിൽ ഹാജരാക്കി. ക്രിസ്റ്റഫർക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

