ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
text_fieldsആറ്റിങ്ങൽ (തിരുവനന്തപുരം): ദേശീയപാതയിൽ ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിൽ കാറും മിൽക്ക് ടാങ്കറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ അസീം, മനീഷ്, പ്രിൻസ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 12നാണ് സംഭവം. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ലോറിയും എതിർദിശയിൽ വന്ന കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറുമാണ് ഇടിച്ചത്. കാറിൽ എട്ടുപേർ ഉണ്ടായിരുന്നു. അതിൽ എല്ലാവർക്കും ഗുരുതര പരിക്കുണ്ട്.
വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിെൻറ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം. കാർ പൂർണമായും തകർന്നു. ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചുമറിഞ്ഞു.
റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണത്തിന് ഇവിടെ കുഴികൾ തീർത്തിരുന്നു. ഇത് പെട്ടന്ന് കണ്ട് വെട്ടിതിരിച്ചത് ആകാം അപകട കാരണം. ഇൗ സമയത്ത് പാതയിൽ വാഹനങ്ങൾ കുറവ് ആയതിനാൽ വേഗതയിലാണ് എല്ലാം വാഹനവും കടന്നുപോകുന്നത്. അമിത വേഗതയും അപകടത്തിെൻറ വ്യാപ്തി കൂട്ടി.
ആറ്റിങ്ങൽ ഫയർ ഫോഴ്‌സും ഹൈവേ പോലീസും ആറ്റിങ്ങൽ പൊലീസും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. ഏറെ പാടുപെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്. രണ്ടു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരാളുടേത് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് അശുപത്രി മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.