അവധിദിനത്തിൽ അപകടപരമ്പര; കോഴിക്കോട് ജില്ലയിൽ പൊലിഞ്ഞത് ആറ് ജീവനുകൾ
text_fieldsകോഴിക്കോട്: വിഷുദിനമായ ഞായറാഴ്ച പകലും രാത്രിയുമായി കോഴിക്കോട് ജില്ലയിൽ ഉണ്ടായ നാല് വാഹനാപകടങ്ങളിലായി ആറുപേർ മരിച്ചു. കോഴിക്കോട് ബൈപാസിൽ മലാപ്പറമ്പ് ജങ്ഷനും വേങ്ങേരി ജങ്ഷനും ഇടയിൽ വേദവ്യാസ സ്കൂളിനു സമീപം കാറിനുപിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേരും, കുന്ദമംഗലം കാരന്തൂർ അങ്ങാടിക്ക് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേരും, പുറക്കാട്ടിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവും, കക്കട്ടിൽ ബൈക്കിടിച്ച് കാൽനടക്കാരനുമാണ് മരിച്ചത്.
മലാപ്പറമ്പിനടുത്ത് തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് കാറിനു പിന്നിൽ ലോറിയിടിച്ചത്. കൊയിലാണ്ടി മേലൂർ അരങ്ങാടത്ത് കളരിക്കണ്ടി സജീവെൻറ മകൻ അതുൽ സജീവ് (23), ഉള്ള്യേരി കക്കഞ്ചേരി പാപ്പിനിശ്ശേരി മീത്തൽ അനന്തെൻറ മകൻ അരുൺ ആനന്ദ് (അപ്പു^25) എന്നിവരാണ് മരിച്ചത്. അതുൽ സംഭവസ്ഥലത്തും അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയുമാണ് മരിച്ചത്. അതുലിെൻറ ഇരട്ട സഹോദരനായ അശ്വിൻ സജീവ്, കാർ ഡ്രൈവർ കൊയിലാണ്ടി പുതിയ പാണ്ടികശാല ആലിക്കോയയുടെ മകൻ തൻസീർ (26) എന്നിവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജയയാണ് അതുലിെൻറ മാതാവ്. അണ്ടർ 13, 16 ക്രിക്കറ്റിൽ കണ്ണൂർ ജില്ല ടീമംഗമായ അതുൽ അശോക് ലൈലൻഡിൽ പ്രൊഡക്ഷൻ പ്ലാൻറ് ഓഫിസറാണ്. ലക്ഷ്മിയാണ് അരുണിെൻറ മാതാവ്. സഹോദരി: അഞ്ജു.
കാരന്തൂരിൽ ഞായറാഴ്ച ഉച്ചക്ക് 2.45ന് സ്കൂട്ടറിൽ കാറിടിച്ച് മായനാട് നടപ്പാലം പുനത്തിൽ പരേതനായ കുഞ്ഞിമൊയ്തീെൻറ മകൻ അബ്ദുൽ ഗഫൂർ (32), സുഹൃത്ത് നടപ്പാലം മുളയത്ത് മേത്തൽ മൊയ്തീൻകോയയുടെ മകൻ നാസർ (38) എന്നിവരാണ് മരിച്ചത്. കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരും ആരാമ്പ്രത്ത് ജോലികഴിഞ്ഞ് മടങ്ങവെ, കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചുവീണ നാസർ സംഭവസ്ഥലത്തും ഗഫൂർ മെഡിക്കൽ കോളജിലുമാണ് മരിച്ചത്. ആമിനയാണ് അബ്ദുൽ ഗഫൂറിെൻറ മാതാവ്. ഭാര്യ: നസീമ. മക്കൾ: നിഹ ഫാത്തിമ, നെഹ ഫാത്തിമ, നജ്്വ ഫാത്തിമ. സഹോദരങ്ങൾ: കുഞ്ഞായിൻ, അബ്ദുൽ ജലീൽ, സാബിറ, റംല, ശരീഫ. ആയിശയാണ് നാസറിെൻറ മാതാവ്. ഭാര്യ: സുബൈദ. മക്കൾ: ഹന്ന ഫാത്തിമ, ഹിബ ഫാത്തിമ. സഹോദരങ്ങൾ: മജീദ്, മമ്മദ്, അഷ്റഫ്, സലീം, ജമീല.
പുറക്കാട്ടിരിയിൽ ഞായറാഴ്ച ഉച്ചയോടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പെരുമണ്ണ പെരുമൺപുറ അമ്മന്നൂർ സ്വർണദാസിെൻറ മകൻ സച്ചിൻ ദാസ് (20) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പുറക്കാട്ടിരി പാലത്തിന് സമീപമാണ് അപകടം. കോഴിക്കോട് നടക്കാവിലുള്ള വീൽ അലൈൻമെൻറ് സ്ഥാപനത്തിലെ ജോലിക്കാരനാണ് സച്ചിൻ. വിഷുദിനത്തിൽ സുഹൃത്തിെൻറ വീട്ടിലേക്ക് പോവുമ്പോഴാണ് സംഭവം. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: അനിത. സഹോദരി: അപർണ
അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കക്കട്ടിൽ ചെട്ട്യാംങ്കണ്ടി ശ്രീധരൻ (60) ആണ് മരിച്ചത്. കക്കട്ടിൽ കെ.ഡി.സി ബാങ്ക് പരിസരത്ത് നിൽക്കുകയായിരുന്നു ഇദ്ദേഹം. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പരേതനായ ഗോവിന്ദെൻറയും മാതുവിെൻറയും മകനാണ്. ഭാര്യ: സതി, മക്കൾ: ശ്രീജേഷ്, ശ്രീതി. മരുമകൻ: രനീഷ് (ചെറിയ കുമ്പളം). സഹോദരങ്ങൾ: ബാലകൃഷ്ണൻ, മിനി. സഞ്ചയനം വ്യാഴാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.