സീറ്റൊഴിവ് നികത്താൻ അക്കാദമിക് കലണ്ടർ പരിഷ്കരിക്കും -മന്ത്രി
text_fieldsകൊച്ചി: കേരളത്തിൽ എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിൽ അഡ്മിഷൻ തേടി പോകുന്ന അവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി റോജി എം. ജോൺ. അതിനായി സംസ്ഥാനത്തെ അക്കാദമിക് കലണ്ടർ പരിഷ്കരിക്കും.
അതുപോലെ, മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് ഇപ്പോൾ കേരളത്തിൽ അഡ്മിഷൻ എടുക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇവിടത്തെ പ്രവേശന പരീക്ഷയുമായും മറ്റും ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാലാണത്. അതിൽ മാറ്റംവരുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് പരിഹരിക്കുന്നത് സംബന്ധിച്ച് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ, സർവകലാശാല പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. സീറ്റൊഴിവ് നികത്താൻ നമ്മുടെ സംവിധാനത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരണം. അക്കാദമിക് കലണ്ടർ അനുസരിച്ചുള്ള പരീക്ഷകളും ഫലങ്ങളുമൊക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈകിയാണ്.
അതിനാൽ വിദ്യാർഥികൾ കാത്തുനിൽക്കാതെ മറ്റു സംസ്ഥാനങ്ങളിൽ പോയി സീറ്റ് ഉറപ്പാക്കുന്നു. വരും വർഷങ്ങളിൽ നമ്മുടെ കുട്ടികൾക്ക് ഇവിടെതന്നെ അഡ്മിഷൻ ലഭിക്കുംവിധം അക്കാദമിക് കലണ്ടറിൽ മാറ്റംവരുത്തും. ഡിസംബർ മുതൽ അതിനുള്ള തയാറെടുപ്പ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പെൺകുട്ടികളിൽ ഒന്നാം റാങ്ക് വിസ്മയക്ക്
കൊച്ചി: എൻജീനിയറിങ്ങിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ തൃശൂർ എരവത്തൂർ കൊച്ചുകടവ് കോഴിപ്പിള്ളി വീട്ടിൽ കെ.ആർ. വിസ്മയക്ക്. കണ്ണൂർ പരിയാരം ഓണപ്പറമ്പ് സൈനബ മൻസിലിൽ ഫാത്തിമത്തുൽ സൻഹ രണ്ടാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തിൽ തൃശൂർ വിയ്യൂർ പതുക്കാട് സൗപർണികയിൽ സൗരവ് സുനിൽ ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം മെഡിക്കൽ കേളജ് കുമാരപുരം കലാകൗമുദി ലെയ്നിൽ ഗൗരി ശങ്കരത്തിൽ ജിയ മനോജ് രണ്ടാം റാങ്ക് നേടി. പട്ടിക വർഗ വിഭാഗത്തിൽ കാസർകോട് പെരള ബേജ കുടുലു ക്ഷേത്ര റേഡിൽ ശ്രീമാഹമ്മൈ കൃപ ഹൗസിൽ ഹേമന്ത് പി.എം. റാം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പുതുപ്പള്ളി തലപ്പാടി പൊറ്റക്കൽ ഹൗസിൽ ജോഹന്ന സുനിലിനാണ് രണ്ടാം റാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

