അഭിമന്യു വധം: എട്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsകൊച്ചി: അഭിമന്യു വധക്കേസിൽ എട്ട് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. കേസിൽ കാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി മുഹമ്മദ‌് റിഫ ഉൾപ്പെടെ 18 പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതിസ്ഥാനത്തുള്ള മറ്റ് എട്ടുപേർക്കായി അന്വേഷണ സംഘത്തിെൻറ ലുക്കൗട്ട് നോട്ടീസ്.
12ാം പ്രതി ചേർത്തല പാണാവള്ളി കാരിപുഴി നമ്പിപുത്തലത്ത‌് മുഹമ്മദ‌് ഷഹിം (31), 14ാം പ്രതി ആലുവ ഉളിയന്നൂർ പാലിയത്ത‌് പി.എം. ഫായിസ‌് (20), രണ്ടാം പ്രതി ആലുവ എരുമത്തല ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ‌് ബിൻ സലിം (25), ഒമ്പതാം പ്രതി കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പിൽ വി.എൻ. ഷിഫാസ‌്(23), എറണാകുളം നെട്ടൂർ മസ‌്ജിദ‌് റോഡിൽ മേക്കാട്ട‌് സഹൽ (21), 11ാം പ്രതി പള്ളുരുത്തി പൈപ്പുലൈനിൽ പുതുവീട്ടിൽപറമ്പ‌് ജിസാൽ റസാഖ‌് (21), ഫോർട്ട‌് കൊച്ചി ജി.സി.ഡി.എ കോളനി നമ്പർ 23ൽ ഹൗസ‌് നമ്പർ 1/1043ൽ തൻസീൽ (25- നെട്ടൂരിൽ വാടകക്ക് താമസം), 16ാം പ്രതി നെട്ടൂർ മസ‌്ജിദ‌് റോഡിൽ മേക്കാട്ട‌് വീട്ടിൽ സനിദ‌് (26) എന്നിവർക്കായാണ‌് അന്വേഷണസംഘം ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചത‌്.
എസ്.ഡി.പി.ഐ, കാമ്പസ‌് ഫ്രണ്ട‌് സംഘടനകളിലെ സജീവ പ്രവർത്തകരായ ഇവർക്ക് ജൂലൈ രണ്ടിന‌് പുലർച്ച 12.30ന‌് മഹാരാജാസ‌് കോളജിൽ എസ‌്.എഫ‌്.ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചതിലും കൊലപാതകത്തിലും പങ്കുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ഇവർ എസ‌്.എഫ‌്.ഐ പ്രവർത്തകരെ തടഞ്ഞുനിർത്തി, കൊലയാളികൾക്ക‌് കുത്താൻ അവസരമൊരുക്കി.
അഭിമന്യു, അർജുൻ, വിനോദ‌് എന്നിവരെയാണ് കുത്തിയത്. കൊലപാതകം, ഗൂഢാലോചന, സംഘം ചേർന്ന‌് ആക്രമിക്കൽ തുടങ്ങി ജാമ്യമില്ല വകുപ്പ‌് പ്രകാരമാണ‌് കേസെടുത്തിട്ടുള്ളത‌്. നെഞ്ചിൽ മാരക കുത്തേറ്റ അഭിമന്യു ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു. വയറിനും കരളിനും കുത്തേറ്റ അർജുൻ ചികിത്സയിലാണ‌്. കേസിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.