അഭിമന്യു വധം: ഒരാള്‍ കൂടി അറസ്റ്റിൽ
text_fieldsകൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററും നെട്ടൂര്‍ സ്വദേശിയുമായ റജീബിനെയാണ് (25) തിങ്കളാഴ്ച രാവിലെ ആലുവയില്‍നിന്ന് പിടികൂടിയത്. കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ െവച്ചാണ് റജീബിനെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ കൊച്ചി സിറ്റി പൊലീസ് അസി. കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഇയാൾ സംഭവദിവസം രാത്രി നെട്ടൂരിൽനിന്ന് എത്തിയ അഞ്ചംഗ അക്രമി സംഘത്തിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 16 ആയി. അഭിമന്യുവിനെ ആക്രമിച്ച സംഘത്തിൽപെട്ട ഒമ്പതുപേരിൽ ആറുപേർ നെട്ടൂരിൽനിന്നുള്ളവരാണ്. ഒപ്പംതന്നെ പള്ളുരുത്തി, കൊച്ചി സ്വദേശികളായ മൂന്നുപേർകൂടിയുണ്ടായിരുന്നു. ഇതിലൊരാളാണ് പിടിയിലായ റജീബ്. അതേസമയം, അഭിമന്യുവിനെ കുത്തിയത് ആരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കൊല്ലപ്പെട്ട അഭിമന്യു, പരിക്കേറ്റ അര്ജുന് എന്നിവര്‍ക്കുനേരെ പള്ളുരുത്തി സ്വദേശി സനീഷ് കത്തി വീശുന്നത് കണ്ടവരുണ്ട്.
എന്നാല്‍, കുത്തിയത് സനീഷാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. തെളിവായ ആയുധങ്ങൾ കണ്ടെടുക്കാനുമുണ്ട്. അഭിമന്യുവിനെ കുത്തിയത് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ്, സനീഷ് എന്നിവരിലൊരാളാണെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തിരിച്ചറിയൽ പരേഡ് നടത്തുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അഭിമന്യുവിനൊപ്പം കുത്തേറ്റ വിദ്യാർഥികളായ അർജുൻ, വിനീത്, ആക്രമണത്തിനിരയായ എസ്.എഫ്.ഐ പ്രവർത്തകർ എന്നിവരെയായിരിക്കും പ്രതികളെ തിരിച്ചറിയാൻ നിയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.