ചുവരെഴുത്തിൽ തുടങ്ങി കത്തിക്കുത്തിൽ അവസാനിച്ച ക്രൂരത
text_fieldsകൊച്ചി: മത്സരിച്ചുള്ള ചുവരെഴുത്തും തുടർന്നുണ്ടായ തർക്കവുമാണ് അഭിമന്യുവിെൻറ ജീവനെടുത്ത ക്രൂരതയോളമെത്തിയത്. തിങ്കളാഴ്ച മഹാരാജാസിൽ പുതിയ അധ്യയന വർഷാരംഭമായിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. നേരത്തേ ബുക്ക് ചെയ്ത ചുവരുകളിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എഴുതിയെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. രണ്ടുകൂട്ടരും മത്സരിച്ച് പോസ്റ്ററുകൾ നീക്കിയത് വാക്തർക്കത്തിനിടയാക്കി. കാമ്പസ് ഫ്രണ്ടിെൻറ ചുവരെഴുത്തിനൊപ്പം ‘വർഗീയ സംഘടന തുലയട്ടെ’ എന്ന് എഴുതിയതോടെ തർക്കത്തിെൻറ ദിശ മാറുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടരയോടെ കോളജിെൻറ പിറകിലെ ഗേറ്റിന് സമീപമായിരുന്നു സംഭവങ്ങളുടെ തുടക്കം. ചെറിയ തർക്കം പറഞ്ഞുതീർത്തെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ ചുവരെഴുത്ത് തുടരുന്നതിനിടെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുനിന്ന് കൂടുതൽ ആളുകളുമായെത്തി. 12.30ഒാടെ വീണ്ടും തർക്കമുണ്ടായി. സംഘർഷത്തിലേക്ക് വഴിമാറുന്നതായി തോന്നിയതോടെ കോളജിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റൽ സെക്രട്ടറികൂടിയായ അഭിമന്യുവിനെ ഫോണിൽ വിളിച്ചു. ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരുന്ന വിദ്യാർഥികളുമായി അഭിമന്യു കോളജിലേക്കെത്തി. കൈയിൽ പട്ടികക്കഷ്ണങ്ങളുമായാണ് സംഘം എത്തിയത്. കത്തി ഉൾപ്പെടെ മാരകായുധങ്ങളുമായാണ് ഇരുപതോളം കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരെത്തിയത്. ഇത് തിരിച്ചറിഞ്ഞതോടെ എസ്.എഫ്.ഐ പ്രവർത്തകർ ചിതറിയോടി. അതിനിടെയാണ് അഭിമന്യു, അർജുൻ, വിനീത് എന്നിവർക്ക് കുത്തേറ്റത്.
കുത്തേറ്റിട്ടും ഓടിയ അഭിമന്യു കുറച്ചുകഴിഞ്ഞപ്പോൾ വീണു. തട്ടിവീണതാകാമെന്നുകരുതി സുഹൃത്തുക്കൾ പൊക്കിയെടുത്തപ്പോഴാണ് നെഞ്ചിൽ കുത്തേറ്റത് കാണുന്നത്. രക്തം ശക്തിയായി പ്രവഹിക്കുന്നനിലയിൽ അഭിമന്യുവിനെ കൈയിലേന്തി തൊട്ടടുത്ത എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. അക്രമത്തിനുശേഷം കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ഓടി രക്ഷപ്പെടുകയായിരുന്നു. എം.ജി റോഡ് കടന്ന് സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ഒാടിയ മൂന്നുപേരെ എസ്.എഫ്.ഐ പ്രവർത്തകരാണ് പിടികൂടിയത്. ഇതിനിടെ അർജുനെയും വിനീതിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. വിനീതിനെ ചികിത്സക്കുശേഷം വിട്ടയച്ചു. ശ്വാസകോശത്തിന് മുറിവേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

മറഞ്ഞത് മഹാരാജാസിൻെറ ചിരി
കൊച്ചി: ചിരിക്കുന്ന മുഖം, ശാന്ത പ്രകൃതം... അഭിമന്യുവിനെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും ആദ്യ വാചകങ്ങൾ. ഫേസ്ബുക്കിലെ ചിത്രങ്ങളും അത് ശരിവെക്കുന്നു. ഉള്ളുലക്കുന്ന ജീവിതാനുഭവങ്ങൾക്കിടയിലും നല്ല നാളെയെക്കുറിച്ച പ്രതീക്ഷകളായിരുന്നു അഭിമന്യുവിനെ എപ്പോഴും ചിരിക്കാൻ പ്രേരിപ്പിച്ചിരുന്നത്. സഹായമനസ്കതയും നിറഞ്ഞ സ്േനഹവും കൂടിയായപ്പോൾ ആ ചിരി എല്ലാവർക്കും ഇഷ്ടപ്പെട്ടു. തിങ്കളാഴ്ച ചിരിമറഞ്ഞ മുഖവുമായി അഭിമന്യുവിനെ മഹാരാജാസിൽ കൊണ്ടുവന്നപ്പോൾ കൂടിനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞതും വാക്കുകൾ ഇടറിയതും അതുകൊണ്ടായിരുന്നു.
ബി.എസ്സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിയായിരുന്നെങ്കിലും കാമ്പസിൽ സജീവമായിരുന്നു അഭിമന്യു. ജീവിത പ്രാരബ്ദങ്ങളെ സൗകര്യപൂർവം വിസ്മരിച്ച് സൗഹൃദങ്ങളുടെ കരുത്തിൽ പഠനത്തിലും കലാലയ, സേവന പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു. അതിനാൽ, പുതിയ അധ്യയന വർഷത്തിെൻറ ആരംഭദിനത്തിലെത്തിയ മരണവാർത്ത പലരെയും ഉലച്ചു. സഹപാഠികളുടെ ദുഃഖം പലപ്പോഴായി അണപൊട്ടി. പെൺകുട്ടികൾ കരച്ചിലടക്കാൻ പാടുപെട്ടു. അഭിമന്യുവിനെക്കുറിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പലപ്പോഴും കണ്ണീരിലാണ് അവസാനിച്ചത്. ഒന്നും പറയാനാകാതെ പലരും തളർന്നിരുന്നു.
അധ്യാപകർക്കും ദുഃഖം മറച്ചുവെക്കാനായില്ല. മൃതദേഹം പൊതുദർശനത്തിനുവെച്ച ഓഡിറ്റോറിയത്തിൽനിന്ന് പൊട്ടിക്കരഞ്ഞാണ് കെമിസ്ട്രി വകുപ്പിലെ അധ്യാപികയും എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ കോഒാഡിനേറ്ററുമായ സി.എസ്. ജൂലിചന്ദ്ര പുറത്തിറങ്ങിയത്. എൻ.എസ്.എസിെൻറ വളൻറിയർ സെക്രട്ടറിയായിരുന്നു അഭിമന്യു. പക്ഷേ, കോളജിലെ എല്ലാ കാര്യത്തിനും അഭിമന്യുവിെൻറ സഹായമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കെമിസ്ട്രി വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിച്ച റിഫ്രഷ്മെൻറ് കോഴ്സിെൻറ സംഘാടനത്തിലുമുണ്ടായിരുന്നു. മോഡൽ പരീക്ഷക്കിടെയാണ് പോസ്റ്ററും ഫ്ലക്സും തയാറാക്കാനും പതിക്കാനുമൊക്കെയായി അഭിമന്യു ഓടിനടന്നതെന്നും ജൂലിചന്ദ്ര പറഞ്ഞു.
കോളജിലെ വിദ്യാർഥിക്കോ ബന്ധുവിനോ രക്തം ആവശ്യമായിവന്നാലും ചികിത്സ സഹായത്തിനും ഓടിനടന്നിരുന്നത് അഭിമന്യുവായിരുന്നെന്ന് അധ്യാപിക ലജി പറഞ്ഞു. തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷയുള്ളതിനാലാണ് തിരക്കിനിടെയും അവൻ ഓടിയെത്തിയത്. സ്‌കൂൾതലത്തിലും നാട്ടിലുമൊക്കെ നടക്കുന്ന പ്രസംഗ മത്സരങ്ങളില്‍ വിജയിയായിരുന്ന അഭിമന്യു മികച്ച സംഘാടകനായിരുന്നെന്ന് ചരിത്ര വിഭാഗം അധ്യാപകന്‍ സന്തോഷ് ടി. വര്‍ഗീസും പറഞ്ഞു.
ഈ പാട്ടിനൊപ്പം നിന്നെയും ഞങ്ങൾ മറക്കില്ല...
കൊച്ചി: നാടൻപാട്ടുകൊണ്ട് കാമ്പസിനെ കീഴ്പ്പെടുത്തിയ വിദ്യാർഥിയായിരുന്നു അഭിമന്യു. ശബ്ദസൗകുമാര്യമായിരുന്നില്ല അഭിമന്യുവിനെ കാമ്പസിെൻറ ഗായകനാക്കിയത്. സ്വന്തമായി ചിട്ടപ്പെടുത്തിയതും ജനകീയവുമായ പാട്ടുകളായിരുന്നു അഭിമന്യുവിേൻറത്. ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ അത് നിറഞ്ഞുകേട്ടു.
ഹോസ്റ്റൽ മുറിയിലും കാമ്പസ് ഇടനാഴികളിലുമൊക്കെയായി ആലപിച്ച ഗാനങ്ങൾ സുഹൃത്തുക്കൾ മൊബൈലിൽ ഷൂട്ട് ചെയ്താണ് അപ്ലോഡ് ചെയ്തിരുന്നത്. ‘പെണ്ണേ എടി പെങ്കൊച്ചേ... നീ എന്നെ മറന്നില്ലേ... എന്നു തുടങ്ങി ആദ്യദിനം നിനക്ക് ചുരിദാർ വാങ്ങി നൽകിയത് ഞാനാണെന്ന കാര്യം മറക്കല്ലേ...’ എന്ന് അവസാനിക്കുന്ന ഗാനം തിങ്കളാഴ്ച മൊബൈലുകൾതോറും കറങ്ങി. ഇതുവരെ ചെറുചിരിയോടെ പാട്ടുകേട്ടിരുന്നവർ പക്ഷേ, വല്ലാത്ത നൊമ്പരത്തോടെയാണത് കേട്ടതെന്നുമാത്രം.
അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരുമൊക്കെ അത് വീണ്ടും വീണ്ടും കേട്ടു. ലഭിക്കാത്തവർ മറ്റ് പലരിൽനിന്നും പാട്ട് ഷെയർ ചെയ്തെടുക്കുന്നതും കാണാമായിരുന്നു. അഭിമന്യുവിനെയും അവെൻറ പാട്ടിനെയും തങ്ങൾക്കൊരിക്കലും മറക്കാനാവില്ലെന്ന മഹാരാജാസിെൻറ സാക്ഷ്യപ്പെടുത്തൽകൂടിയായിരുന്നു അത്.
പ്രവേശനോത്സവ ദിനത്തിൽ മടക്കയാത്ര
കൊച്ചി: തിങ്കളാഴ്ച മഹാരാജാസ് കോളജിനെ സംബന്ധിച്ചിടത്തോളം ഉത്സവത്തിേൻറതാകേണ്ടതായിരുന്നു. ബിരുദ പഠനത്തിെൻറ ആദ്യദിനം. നവാഗതർക്കു മുന്നിൽ സീനിയേഴ്സ് താരങ്ങളാകുന്ന ദിനം. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഒരുവർഷം മുമ്പ് ഇതുപോലൊരു ദിനം അച്ഛെൻറ കൈപിടിച്ച് കാമ്പസിെൻറ തണലിലേക്ക് ചേക്കേറിയവൻ എല്ലാവരെയും തീരാദുഃഖത്തിലാഴ്ത്തിയാണ് മടങ്ങിപ്പോയത്.
പ്രവേശനോത്സവം നടക്കേണ്ടിയിരുന്ന മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിെൻറ വേദിയില്‍ കൂട്ടുകാര്‍ ചേര്‍ത്തിട്ട െഡസ്‌കിലാണ് അഭിമന്യുവിനെ കിടത്തിയത്. തോരണങ്ങളും അലങ്കാരങ്ങളുമൊക്കെ കാണാമായിരുന്നു. കാമ്പസിലെ സജീവസാന്നിധ്യമായ കൂട്ടുകാരനെ കാണാൻ കണ്ണീരടക്കി ഓരോരുത്തരായെത്തി. ‘എൻ മയിലേ... നാൻ പെറ്റ മകനേ..’ എന്ന് അലമുറയിട്ട് അമ്മ ഭൂപതി. ഇടക്കിടെ പേരുചൊല്ലി വിളിച്ചും തളർന്നും കുത്തിയിരിക്കുന്ന അച്ഛൻ മനോഹരൻ, സഹോദരങ്ങൾ. ഈറനണിയാത്ത കണ്ണുകളോടെ ആർക്കുമത് കാണാനാവില്ലായിരുന്നു. മഹാരാജാസ് കോളജിെൻറ ചരിത്രത്തിൽ രക്തംകൊണ്ടു ചുവന്ന ആദ്യ പ്രവേശനോത്സവമായി തിങ്കളാഴ്ച മാറി.
എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗമായ അഭിമന്യു ഡി.വൈ.എഫ്.ഐ. സമ്മേളനത്തില്‍ പങ്കെടുക്കാനാണ് വട്ടവടയിലേക്കു പോയത്. തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷയും പ്രവേശനോത്സവവും ഉള്ളതിനാൽ ഞായറാഴ്ച വൈകീട്ടോടെ അവിടെനിന്ന് പോന്നു. ലോറിയിലും പച്ചക്കറി വണ്ടിയിലുമൊക്കെയായി ഹോസ്റ്റലിലെത്തി. ഫുട്ബാൾ പ്രേമിയായിരുന്നതിനാൽ ലോകകപ്പ് മത്സരത്തിെൻറ സമയവും കണക്കുകൂട്ടിയായിരുന്നു യാത്ര. പക്ഷേ ചുവരെഴുത്തിൽ തുടങ്ങിയ തർക്കം അഭിമന്യുവിെൻറ സ്വപ്നങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
അഭിമന്യു: മഹാരാജാസിലെ ആദ്യ രക്തസാക്ഷി; ജില്ലയിൽ രണ്ടാമത്തേതും
കൊച്ചി: ജില്ലയിലെ രണ്ടാമത്തെ വിദ്യാർഥി രക്തസാക്ഷിയാണ് അഭിമന്യു. മഹാരാജാസ് കോളജിലെ ആദ്യത്തേതും. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിലെ വിദ്യാർഥി നേതാവായിരുന്ന പി.കെ. രാജനാണ് ഇതിനുമുമ്പ് അക്രമത്തിൽ കൊല്ലപ്പെട്ടത്. 1979 ഫെബ്രുവരി 24നാണ‌് പാലക്കാട‌് പട്ടാമ്പി സ്വദേശിയായ പി.കെ. രാജനെ ആയുർവേദ കോളജിൽ കെ.എസ്.യു പ്രവർത്തകർ ഇല്ലാതാക്കിയത്. അടച്ചിട്ട ക്ലാസ‌് മുറിയിൽ ചുവരിനോടു ചേർത്തുനിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കോളജിലെ എസ‌്.എഫ്.ഐ യൂനിറ്റ‌് സെക്രട്ടറിയായിരുന്നു രാജൻ. തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് രാജന് വിനയായത്. കോളജിലെ വിദ്യാർഥിയും എസ‌്.എഫ്.ഐ തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയുമായിരുന്ന ഡോ. ബേബി കൃഷ‌്ണനെ തേടിയെത്തിയ അക്രമികൾക്ക് ഇരയാകുകയായിരുന്നു രാജൻ. 30 കുപ്പി രക്തം നൽകിയിട്ടും രാജെൻറ ജീവൻ രക്ഷിക്കാനായില്ല. 1973ൽ മഹാരാജാസ‌് കോളജിൽ ലക്ഷദ്വീപ് സ്വദേശി മുത്തുക്കോയ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം വിദ്യാർഥിയല്ലായിരുന്നു. ലക്ഷദ്വീപുകാരായ വിദ്യാർഥികളെ കാണാനെത്തിയ മുത്തുക്കോയയെ തോമസ് ഐസക്കാണെന്ന് ധാരണയിൽ ആളുമാറി കൊല്ലുകയായിരുന്നു. കേസിലെ പ്രതികൾ പിന്നീട് ശിക്ഷിക്കപ്പെട്ടു.
സൈമൺ ബ്രിട്ടോയാണ് കാമ്പസ് അക്രമത്തിെൻറ ജീവിക്കുന്ന രക്തസാക്ഷിയായി അറിയപ്പെടുന്നത്. 1983ൽ മഹാരാജാസിലാണ് അദ്ദേഹത്തിന് കുത്തേറ്റത്. കെ.എസ്.യു, ഐ.എൻ.ടി.യു.സി പ്രവർത്തകരായിരുന്നു അക്രമത്തിനുപിന്നിൽ. നട്ടെല്ലിന‌് മാരകമായി കുത്തേറ്റ ബ്രിട്ടോയുടെ അരക്കുതാഴെ തളർന്നു. അതേമുറ്റത്താണ് ബ്രിട്ടോയുടെ സഹചാരിയായ അഭിമന്യുവും പിടഞ്ഞുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
