അഭിമന്യു വധം: മൂന്ന് പ്രതികളുടെ ജാമ്യഹരജി തള്ളി
text_fieldsകൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നുപേരുടെ ജാമ്യഹരജി ഹൈകോടതി തള്ളി. നാലാംപ്രതി ബിലാല്‍ സജി, അഞ്ചാംപ്രതി ഫാറൂഖ് അമാനി, എട്ടാംപ്രതി ആദില്‍ ബിന്‍ സലിം എന്നിവരുടെ ഹരജികളാണ് തള്ളിയത്. ജൂലൈ രണ്ടിന് മഹാരാജാസ് കോളജിനുസമീപം നടന്ന കൊലപാതകത്തെതുടർന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇനിയും ഏഴ് പ്രതികളെ പിടികൂടാനുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ചുവരെഴുത്തു മായ്ച്ചത് അനാവശ്യ പ്രകോപനം ലക്ഷ്യമിട്ടാണെന്നുവേണം കരുതാൻ. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനെ ശരിവെക്കുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. അന്നേദിവസം എന്തെങ്കിലും മോശമായ കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. വാക്കുതര്‍ക്കം അതിവേഗം ഏകപക്ഷീയ ആക്രമണമായി മാറുകയായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും പ്രത്യേകം ചുമതലയുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
മുറിവേറ്റ ഓരോരുത്തര്‍ക്കും ഓരോ മുറിവ് മാത്രമേ ഏറ്റിട്ടുള്ളൂ. അഭിമന്യുവിെൻറ മുറിവ് മരണത്തിന് കാരണമായി. ഇത് ആസൂത്രിത ആക്രമണസാധ്യതയാണ് നൽകുന്നത്. ആക്രമണത്തിനുമുമ്പ് പ്രതികള്‍ ഫോണില്‍ സംസാരിച്ചത് ഗൂഢാലോചനയുടെ സൂചനയും നൽകുന്നു. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജികള്‍ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.