എൽ.ഡി.എഫിലേക്കില്ല, അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും; പാണക്കാട്ടെത്തി അബ്ബാസലി തങ്ങളെ കണ്ടു
text_fieldsമലപ്പുറം: നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തുടരും. രാത്രി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അനിശ്ചിതത്വം നീങ്ങിയത്. എൽ.ഡി.എഫ് സ്വതന്ത്രനായി രണ്ടത്താണി മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
മുനവ്വറലി ശിഹാബ് തങ്ങളുമായും രണ്ടത്താണി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് ലീഗിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. രണ്ടത്താണിയുമായി സി.പി.എം നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ വെളിച്ചത്തിൽ ബുധനാഴ്ച സി.പി.എം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. താനൂരിൽനിന്ന് മന്ത്രി വി. അബ്ദുറഹിമാൻ മാറുകയാണെങ്കിൽ താനൂരിലോ, അല്ലെങ്കിൽ തിരൂരിലോ രണ്ടത്താണിയെ നിർത്താമെന്ന ഓഫറാണ് സി.പി.എം മുന്നോട്ടുവെച്ചത്. തിരൂരങ്ങാടിയിൽ സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിനാൽ, ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച വേണ്ടിവരുമെന്നും സി.പി.എം അറിയിച്ചു.
ഇതിനിടെയിലും രണ്ടത്താണിയെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വം കാര്യമായി ശ്രമിച്ചിരുന്നില്ല. മാധ്യമങ്ങളോടുള്ള രണ്ടത്താണിയുടെ പ്രതികരണവും എവിടെയും തൊടാതെയായിരുന്നു. രണ്ടത്താണിയെ സ്വീകരിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിൽ വിരുദ്ധ അഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തെ ഇടത് സ്വതന്ത്രനാക്കുമെന്ന അഭ്യൂഹം തള്ളാതെയായിരുന്നു എ. വിജയരാഘവന്റെ പ്രതികരണം. ലീഗിലെ പ്രതിസന്ധി സി.പി.എം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നാണ് വിജയരാഘവൻ പറഞ്ഞത്.
പി.എം.എ സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കിയാക്കിയതിനെതുടർന്നാണ് അബ്ദറഹിമാൻ രണ്ടത്താണി ലീഗ് നേതൃത്വവുമായി ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റികൾ അറിയാതെയാണ് സമീറിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം എന്നായിരുന്നു രണ്ടത്താണിയുടെ വിമർശനം. രണ്ടത്താണിയുടേത് താൽകാലിക വികാരപ്രകടനം എന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

