ദുർഗ്ഗയും സരസ്വതിയും അമ്പിയാ മുർസലീങ്ങൾ; വന്ദേമാതരം പാടാൻ ജിഫ്രി തങ്ങൾ ഫത്‍വ ഇറക്കണം -എ.പി. അബ്ദുല്ലക്കുട്ടി
text_fieldsകണ്ണൂർ: ദുർഗയും സരസ്വതിയും ലക്ഷ്മിയും അമ്പിയാ മുർസലീങ്ങളിൽ (പ്രവാചകന്മാരിൽ) പെട്ടവരാണെന്ന് വ്യക്തമാക്കി ഫത്‍വ പുറപ്പെടുവിച്ചാൽ കേരളത്തിലെ വന്ദേമാതര വിവാദം പരിഹരിക്കാൻ കഴിയുമെന്ന് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി.ഇതിനായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെപ്പോലുള്ള പണ്ഡിതന്മാർ പുതിയ ഫത്‍വ ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോ പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ദുർഗ-സരസ്വതി സങ്കൽപ്പവും വന്ദേമാതരം പൂർണമായി പാടുന്നത് മുസ്‍ലിം മതവിശ്വാസത്തിന് എതിരാണെന്ന പ്രചാരണത്തിൽ യാതൊരു അടിസ്ഥാനവുമില്ല. ദുർഗയെയും ലക്ഷ്മിയെയും സരസ്വതിയെയും കുറിച്ച് പാട്ടിൽ പരാമർശിക്കുന്നതാണ് ചിലരുടെ എതിർപ്പിന് കാരണം.
എന്നാൽ, ഇസ്‍ലാമിന്റെ വിശ്വാസപ്രമാണമായ ‘ഈമാൻ കാര്യങ്ങളിൽ‘ ഒന്നാമത്തേത് മലക്കുകളിലും അമ്പിയാ മുർസലിങ്ങളിലും വിശ്വസിക്കുക എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതുവരെയുള്ള എല്ലാ പ്രവാചകന്മാരെയും ഗുരുക്കന്മാരെയും വിശ്വസിക്കുക എന്നാണ് ഇതിന്റെ പൊരുൾ.അങ്ങനെയാണെങ്കിൽ വിദ്യയുടെയും ഐശ്വര്യത്തിന്റെയും മാലാഖമാരായി ദുർഗയെയും ലക്ഷ്മിയെയും സരസ്വതിയെയും ബഹുമാനിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു.ഇന്നല്ലെങ്കിൽ നാളെ ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയ മുർസലീങ്ങളിൽ പെട്ടവരാണെന്ന് തിരുത്തി പറയുന്ന ഒരു മുസ്‍ലിം സമുദായത്തെ താൻ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
പണ്ട് ഫോട്ടോ എടുക്കുന്നതും നൃത്തവും പാട്ടും സിനിമയുമെല്ലാം ഹറാമാണെന്ന് പറഞ്ഞിരുന്ന മുസ്‍ലിം സമുദായം ഇന്ന് കാലത്തിനനുസരിച്ച് ഒരുപാട് മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ സൈന്യത്തിലെ ചെറുപ്പക്കാർ വന്ദേമാതരം പൂർണമായി പാടിയാണ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്.
ഖുർആൻ മനപ്പാഠമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ഈ ഗാനത്തിന്റെ വലിയൊരു ആരാധകനായിരുന്നു.ബംഗാൾ വിഭജന കാലത്ത് ബ്രിട്ടീഷുകാരെ വിറപ്പിച്ച ഹിന്ദു-മുസ്‍ലി ഐക്യത്തിന്റെ തക്ബീർ ധ്വനികളായിരുന്നു ഈ ഗാനം
.ഇത്രയും ശക്തമായ ചരിത്രമുള്ള ഒരു ദേശീയ ഗീതത്തെ കുടുസ്സായ ചിന്താഗതികളുടെ പേരിൽ വിവാദത്തിലാക്കുന്നത് മുസ്‍ലിങ്ങളെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‍ലിങ്ങൾ വികാരജീവികളും വിവരമില്ലാത്തവരുമാണെന്ന ധാരണ തെറ്റാണെന്നും, സമുദായത്തിലെ വിദ്യാസമ്പന്നരായ വിഭാഗം ഈ കുടുസ്സ് രാഷ്ട്രീയ രീതി തിരിച്ചറിയും. ദേശസ്നേഹം തുളുമ്പുന്ന ഈ ഗാനം പൂർണമായി ആലപിക്കുന്നതിൽ മതവിശ്വാസപ്രകാരം തെറ്റില്ലെന്നാണ് തന്റെ പക്ഷമെന്നും വിവാദങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ചെങ്കോട്ടയിൽ ഇത്തവണ വന്ദേമാതരം പൂർണമായി ആലപിച്ചാണ് സ്വാതന്ത്ര്യദിന ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ, എ.ഐ.സി.സി ആസ്ഥാനത്ത് കുട്ടികൾ ദേശീയഗീതം പൂർണമായി പാടിയപ്പോൾ അത് തടയാൻ സോണിയ ഗാന്ധി ശ്രമിച്ചതും രാഹുൽ ഗാന്ധി വെപ്രാളപ്പെട്ടതും സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വന്ദേമാതരം ആലപിക്കാതിരുന്നതിലൂടെ ദേശവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഗീതം പൂർണമായി ആലപിച്ചതായും അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടി.ഈ വിവാദത്തിൽ മുസ്‍ലിം ലീഗ് നേതാക്കളുടെ ഭാഷ മുഹമ്മദ് അലി ജിന്നയുടേതിന് സമാനമാണെന്നും അദ്ദേഹം വിമർശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

