അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽനിന്ന് പുറത്താക്കി
text_fieldsതിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ എ.പി. അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിൽനിന്ന് പുറത്താക്കി. അടിയന്തരമായി അദ്ദേഹത്തെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിെൻറയും പ്രവര്‍ത്തകരുടെയും പൊതുവികാരത്തിനും താൽപര്യങ്ങള്‍ക്കുമെതിരെ പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുകയാണെന്ന് മുല്ലപ്പള്ളി വാർത്തക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ഇതിന് വിശദീകരണം ചോദിച്ചപ്പോള്‍ നിലപാടില്‍ ഉറച്ചുനിന്ന് പരിഹാസപൂര്‍വമായ മറുപടിയാണ് നൽകിയത്. മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുകയുമാണ്. സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി പ്രസിഡൻറ് അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ഗാന്ധിയന്‍ നയങ്ങളോടുപമിച്ച് അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. മോദിയെ എതിർക്കുന്ന കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി-യോഗത്തിലെ പ്രാഥമിക വിലയിരുത്തലുകൾക്ക് പിന്നാലെ അേദ്ദഹത്തിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് പിന്നാലെ പാർട്ടി മുഖപത്രം അബ്ദുല്ലക്കുട്ടിയുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചു. എന്നിട്ടും അബ്ദുല്ലക്കുട്ടി, േമാദി സ്തുതിയുടെ കാര്യത്തിൽ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ അച്ചടക്ക നടപടിയല്ലാതെ മറ്റ് മാർഗമില്ലെന്ന അവസ്ഥയിൽ കെ.പി.സി.സി എത്തി.
രണ്ടു തവണ കണ്ണൂര്‍ എം.പിയായിരുന്ന അബ്ദുല്ലക്കുട്ടിയെ മോദിയെ സ്തുതിച്ചതിെൻറ പേരിലാണ് 2009ൽ സി.പി.എം പുറത്താക്കിയത്. കണ്ണൂരില്‍ ശക്തനായ മുസ്ലിം നേതാവിനെ ലഭിച്ചെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ കോണ്‍ഗ്രസ് സ്വീകരിച്ചു. കെ. സുധാകരന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ നിയമസഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിച്ച് നിയമസഭയിലെത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് കണ്ണൂരില്‍ സീറ്റ് നല്‍കി.
എന്നാൽ, ചില ആരോപണങ്ങള്‍ക്ക് നടുവിലായ അബ്ദുല്ലക്കുട്ടിക്ക് 2016ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസുമായി അകന്നുതുടങ്ങിയത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റിനായി അബ്ദുല്ലക്കുട്ടി നടത്തിയ ശ്രമവും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.