അബ്ദുൽ സലാം വധം: മുഖ്യപ്രതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
text_fieldsകുമ്പള: പേരാൽ മാളിയങ്കരയിൽ അബ്ദുൽ സലാമിനെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി ബദ്രിയ നഗറിലെ അബൂബക്കർ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് (39), പേരാലിലെ കെ.എസ്. ഉമ്മർ ഫാറൂഖ് (29), പെർവാഡിലെ സഹീർ (32), പേരാലിലെ നിയാസ് (31), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് (29), പേരാൽ മാളിയങ്കര കോട്ട ഹൗസിൽ ലത്തീഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ കുമ്പള കുണ്ടങ്കേരടുക്ക ശ്മശാനത്തിന് സമീപം സി.ഐ വി.വി. മനോജിെൻറ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സിദ്ദീഖിെൻറ വീട്ടിൽ ചെന്ന് അബ്ദുൽ സലാം മാതാവിനെയും ഭാര്യയെയും മകളെയും അസഭ്യം പറഞ്ഞിരുന്നുവത്രെ. ഇതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സിദ്ദീഖ് പൊലീസിന് മൊഴി നൽകിയത്. അക്രമത്തിൽ സലാമിെൻറ സുഹൃത്ത് നൗഷാദിന് മാരകമായി പരിക്കേറ്റിരുന്നു.
ഏപ്രിൽ 29ന് പുലർച്ചെ ഒരു സംഘം സിദ്ദീഖിെൻറ വീട്ടിൽ ചെന്ന് ഭീഷണി മുഴക്കിയതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കുമ്പള പൊലീസ് പേരാലിൽ എത്തുകയും ഓട്ടോയിൽ കറങ്ങുകയായിരുന്ന അബ്ദുൽ സലാമിനെയും മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്കുമുമ്പ് സിദ്ദീഖിെൻറ മണൽ വാഹനം പൊലീസ് പിടികൂടിയിരുന്നു. അബ്ദുൽ സലാം ഒറ്റുകൊടുത്തതുകൊണ്ടാണ് മണൽവാഹനം പിടികൂടിയതെന്ന് സിദ്ദീഖ് പറഞ്ഞിരുന്നുവത്രെ. ഇത് ചോദ്യം ചെയ്യാനാണ് അബ്ദുൽ സലാമും സംഘവും സിദ്ദീഖിെൻറ വീട്ടിൽ എത്തിയതെന്ന് പറയുന്നു. സംഭവത്തിൽ അബ്ദുൽ സലാമിനെയും മറ്റു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉച്ചയോടെ വിട്ടയക്കപ്പെട്ട അബ്ദുൽ സലാം അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ടത്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് സിദ്ദീഖ് പൊലീസിന് മൊഴിനൽകി.
പ്രതികളെ വ്യാഴാഴ്ച കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തികളും മഴുവും കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബി.എം.എസ് പ്രവർത്തകൻ ദയാനന്ദയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിദ്ദീഖ് വിചാരണക്കുശേഷം വിട്ടയക്കപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
