Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകന്‍ അഭിഭാഷകനാകുന്ന...

മകന്‍ അഭിഭാഷകനാകുന്ന ചടങ്ങ്‌ ഓണ്‍ലൈനില്‍ കണ്ട്‌ കണ്ണ്‌ നിറഞ്ഞ്‌ മഅ്‌ദനി

text_fields
bookmark_border
Abdul Nazer Mahdani, Adv Salahuddin Ayyubi
cancel
camera_alt

മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനാകുന്ന ചടങ്ങ്‌ ഓൺലൈനിലൂടെ കാണുന്ന മഅ്ദനി

ബംഗളൂരു: മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനാകുന്ന ചടങ്ങ്‌ കളമശ്ശേരി ആശിശ്‌ കണ്‍വന്‍ഷെന്‍ സെന്‍ററില്‍ നടക്കുമ്പോള്‍ ബംഗളൂരുവിലെ ഫ്ളാറ്റില്‍ ഇരുന്ന്‌ ഓണ്‍ലൈനായി കണ്ട്‌ തൃപ്‌തിയടയാനെ മഅ്‌ദനിക്കായുള്ളു. മകന്റെ എന്‍റോള്‍മെന്റ്‌ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ ഉമ്മ സൂഫിയ മഅ്‌ദനിക്ക്‌ എറണാകുളത്ത്‌ എത്താനായെങ്കിലും ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി നിര്‍ദേശിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്നതിനാല്‍ മകന്‍ അഭിഭാഷകനാകുന്ന ചടങ്ങ്‌ കാണാന്‍ മഅ്‌ദനിക്ക്‌ എറണാകുളത്ത്‌ എത്താനായില്ല.

താമസസ്ഥലത്തെ തന്റെ കിടക്കിയിലിരുന്ന്‌ ബന്ധു മുഹമ്മദ്‌ റജീബ്‌ എറണാകുളത്ത നടക്കുന്ന ചടങ്ങ്‌ മഅ്‌ദനിയെ ടാബിലൂടെ കാണിച്ചു. ചടങ്ങ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ മകന്‍ തന്റെ വേദനയേറിയ ജീവിതകഥ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിവരിച്ചത്‌ കണ്ടപ്പോള്‍ മഅ്‌ദനി വിതുമ്പി. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തലച്ചോറിലേക്ക്‌ പോകുന്ന പ്രധാന ഞരമ്പുകളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ദിവസത്തിലെ മുഴുവന്‍ സമയവും പരസഹായമില്ലാതെ ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയാനാകാത്ത അവസ്ഥയില്‍ പരിപൂര്‍ണ ചകിത്സയിലും വിശ്രമത്തിലുമാണ്‌ മഅ്‌ദനി ഇപ്പോള്‍ കഴിയുന്നത്‌.

കഴിഞ്ഞ 13 വര്‍ഷക്കാലത്തോളമായി ജയിലിലും പൂറത്തുമായി ബംഗളൂരുവില്‍ കഴിയുന്ന മഅ്‌ദനിക്ക്‌ സുപ്രീംകോടതി വിലക്കുള്ളതിനാല്‍ ബംഗളൂരു നഗരപരിധി വിടാന്‍ കഴിയില്ല. മകന്‍ സലാഹുദീന്‍ അയ്യൂബിക്ക്‌ ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തി 1998ല്‍ മഅ്‌ദനിയെ എറണാകുളത്ത്‌‌ നിന്ന്‌ അറസ്റ്റ് ചെയ്യുന്നത്‌. 2007 ആഗസ്റ്റില്‍ പൂര്‍ണ നിരപരാധിയായി മോചിതനായെങ്കിലും. മകന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത്‌ ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ 2010 ആഗസ്റ്റില്‍ വീണ്ടും അറസ്റ്റിലായി. പിന്നിട്‌ ജയില്‍ ജീവിതത്തിന്റെയും നിരന്തര ആശുപത്രിവാസത്തിന്റെയും ഇടയിലുള്ള സംഘര്‍ഭരിതമായ അന്തരീക്ഷത്തിലാണ്‌ സലാഹുദീന്‍ അയ്യൂബി എല്‍.എല്‍.ബി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയത്‌.

ആലുവ ചൂണ്ടിയിലെ ഭാരത്‌ മാതാ കോളജില്‍ നിന്നാണ്‌ എല്‍.എല്‍.ബി പരീക്ഷ പാസായത്‌. അവകാശ നിഷേധം അനുഭവിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ നിസ്സഹായര്‍ക്കും കൈത്താങ്ങായി മാറാന്‍ നിയമ ബിരുദം മകന് കരുത്തേകട്ടെയെന്ന്‌ മഅ്‌ദനി പറഞ്ഞു. ഉമര്‍ മുഖ്‌ത്താര്‍, ഷെമീറ എന്നി മറ്റ്‌ രണ്ട്‌ മക്കള്‍ കൂടിയുണ്ട്‌ മഅ്‌ദനിക്ക്‌. കെ.എന്‍. അനില്‍ കുമാര്‍ (ചെയര്‍മാന്‍, ബാര്‍ കൗണ്‍സില്‍ ഓഫ്‌ കേരള) മനോജ്‌കുമാര്‍ എന്‍ (ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗം), ഗോപാലകൃഷ്‌ണ കുറുപ്പ്‌ (അഡ്വക്കേറ്റ്‌ ജനറല്‍), കെ.പി ജയചന്ദ്രന്‍ (അഡീ. അഡ്വക്കേറ്റ്‌ ജനറല്‍), നസീര്‍ കെ.കെ, എസ്‌.കെ പ്രമോദ്‌ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരളാ ഹൈകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സി.എസ്‌. ഡയസ്‌ ആണ്‌ എന്‍റോള്‍മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌.

Show Full Article
TAGS:Abdul Nazer Mahdani Adv Salahuddin Ayyubi 
Next Story