മഅ്ദനി ഏറെ ക്ഷീണിതൻ
text_fieldsകൊച്ചി: ബംഗളൂരുവിൽനിന്നെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ നെടുമ്പാശ്ശേരിയിൽനിന്ന് കൊല്ലം അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏറെ ക്ഷീണിതനായതിനെ തുടർന്ന്. തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുമ്പോൾതന്നെ മഅ്ദനി ക്ഷീണിതനായിരുന്നു. പി.ഡി.പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅ്ദനിയെ സ്വീകരിക്കാൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
തുടർന്ന്, വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ അൽപ്പസമയം വിശ്രമിച്ച് മാധ്യമപ്രവർത്തകരെയും കണ്ട ശേഷമാണ് ആംബുലൻസിൽ അൻവാർശ്ശേരിയിലേക്ക് യാത്ര തിരിച്ചത്. തന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നും ക്രിയാറ്റിൻ അളവ് ഒമ്പതിലെത്തിയതിനാൽ ഡയാലിസിസ് വേണ്ടിവരുന്ന അവസ്ഥയിലാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു.
തുടർന്നുള്ള യാത്രയിൽ ആലുവക്കടുത്ത്വെച്ച് ഛർദി അനുഭവപ്പെട്ടു. ആംബുലൻസിലുള്ള ഡോക്ടറുടെ പ്രാഥമിക പരിശോധനക്ക് ശേഷം അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി ഇന്നലെ കേരളത്തിലെത്തിയത്. ഇന്നലെ വൈകീട്ട് 6.20നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിൽനിന്ന് പുറപ്പെട്ട മഅ്ദനിയും സംഘവും 7.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കേരള പൊലീസും, ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ട്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

