ഉമ്മയുടെ നില ഗുരുതരം: സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് മഅ്ദനിയുടെ ഹരജി
text_fieldsബംഗളൂരു: അർബുദ രോഗ ബാധിതയായ മാതാവിനെ സന്ദർശിക്കുന്നതിനായി ലഭിച്ച അനുമതി ഒരാ ഴ്ചകൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഹരജി ശനിയാഴ്ച കോടതി പരിഗണിക്കും. ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിക്ക് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതിയാണ് നേരത്തേ ഒക്ടോബർ 28 മുതൽ നവംബർ നാലുവരെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
രണ്ടാഴ്ചക്കുള്ള അനുമതിയായിരുന്നു തേടിയതെങ്കിലും എട്ടുദിവസമാണ് കോടതി അനുവദിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ഒക്ടോബർ 30നാണ് മഅ്ദനി കേരളത്തിലെത്തി കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമ്മ അസ്മ ബീവിയെ സന്ദർശിച്ചത്. ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കിയാണ് അനുമതി ഒരാഴ്ച കൂടി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്.
ഉമ്മയുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള രേഖകളും ഹരജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, യാത്രാനുമതിയിൽ ‘പാർട്ടി നേതാക്കളുമായോ പ്രവർത്തകരുമായോ കൂടിക്കാഴ്ച പാടില്ല’ എന്ന കർശന നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും ശനിയാഴ്ച കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.