'മാരുതി കാറില്‍ കുതിരയെ കൊണ്ടുവന്നെന്ന് എഴുതിവെച്ച് പണം തട്ടിയ പോലെ'; ആഗോള അയ്യപ്പ സംഗമത്തിൽ വിശദമായ അന്വേഷണം വേണമെന്ന് വി.ഡി സതീശൻ
text_fieldsകോഴിക്കോട്: അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പായിരുന്നു ആഗോള അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കണക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും പണം തട്ടിയെടുത്തെന്നും വി.ഡി. സതീശൻ ആരോപിച്ചു.
'കൊല്ലം കോര്‍പറേഷനില്‍ സി.പി.എം ഭരിച്ചിരുന്ന കാലത്ത് മാരുതി കാറില്‍ കുതിരയെ കൊണ്ടു വന്നെന്ന് എഴുതിവെച്ച് പണം തട്ടിയെടുത്തതിന് സമാനമായ കള്ളക്കണക്കാണ് ആഗോള അയ്യപ്പ സംഗമത്തിലും എഴുതി വെച്ചിരിക്കുന്നത്. പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു. നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും അറുനൂറ് പേര്‍ മാത്രമാണ് പരിപാടിക്കെത്തിയത്' -സതീശൻ പറഞ്ഞു.
കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയിലും കൊള്ള നടത്താന്‍ മടികാട്ടാത്തവരാണ് ഒപ്പമുള്ളത്. ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ളയെ കുറിച്ച് ഹൈകോടതി അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ശബരിമലയില്‍ ഇത്രയും വലിയ വിവാദത്തിനിടയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കൊള്ള നടത്താന്‍ ധൈര്യം കാട്ടിയത്. പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

