പാലക്കാട്: യു.ഡി.എഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ രാഹുൽ ഗാന്ധിക്ക് നിശബ്ദതയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. രാഹുലിന്‍റെ പ്രസ്താവനകളെ ജനങ്ങൾ നിരാകരിക്കുമെന്നും രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാതെ ആരോപണമുന്നയിക്കുന്നതിലേക്ക് അദ്ദേഹം ചുരുങ്ങിപ്പോയെന്നും വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി എൽ.ഡി.എഫിനെ തകർക്കാനാണ് കേരളത്തിലെത്തിയത്. അദ്ദേഹത്തെ രാഷ്ട്രീയമായി വിമർശിക്കും. അക്കാര്യത്തിൽ രാഹുലിന് ഇളവില്ല. പുതുച്ചേരിയും നഷ്ടപ്പെട്ടതോടെ ഏറ്റവും ദയനീയ അവസ്ഥയിൽ രാഹുൽ എത്തി.
പരാജയപ്പെട്ട കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്‍റെ കേരളത്തിൽ വന്നുള്ള വസ്തുതകളെ മറച്ചുവെച്ചുള്ള പ്രചാരണം ജനങ്ങൾ നിരാകരിക്കും. ഇടതുപക്ഷം ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന രാഹുലിന്‍റെ പരാമർശം വലിയ തമാശയാണെന്നും വിജയരാഘവൻ പറഞ്ഞു.