ശാസ്ത്രജ്ഞർ ഉൾപ്പെടെ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു; 34 പേർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: ശാസ്ത്രജ്ഞർ ഉൾപ്പെടെ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് 34 പേർക്ക് പരിക്കേറ്റു. 21 പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ 20 പേരെ ജില്ല ആശുപത്രിയിൽനിന്ന് മൈസൂരുവിലേക്കും ഒരാളെ മംഗളൂരുവിലേക്കും കൊണ്ടുപോയി. മൈസൂർ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെ പനത്തടി ടൗണിലാണ് അപകടം. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്ടിക്കടയും രണ്ട് വാഹനങ്ങളും തകർത്തു.
മൈസൂരുവിൽനിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽപെട്ടത്. റാണിപുരത്തേക്ക് പുലർച്ചയെത്തി ഭക്ഷണം കഴിഞ്ഞ് രാവിലെ ബേക്കൽ കോട്ടയിലേക്ക് പോകുന്നതിനിടെയാണ് അപകടം. പനത്തടി ടൗണിന് തൊട്ടുമുമ്പുള്ള ഇറക്കത്തിൽനിന്ന് നിയന്ത്രണം വിട്ട് ടൗണിൽ നിർത്തിയിട്ടിരുന്ന ജീപ്പ്, സ്കൂട്ടർ, പെട്ടിക്കട എന്നിവയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. റോഡിലുണ്ടായിരുന്ന തദ്ദേശവാസികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
49 പേരാണ് ബസിലുണ്ടായിരുന്നത്. വളവിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവരിൽ ശാസ്ത്രജ്ഞരെ കൂടാതെ സ്ഥാപനത്തിലെ ഇതര ജീവനക്കാരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

