എ. സുരേഷ് പാണക്കാട്ടെത്തി; മത്സരിക്കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കുമെന്ന് സുരേഷ്
text_fieldsമലപ്പുറം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ടെത്തി. മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹത്തിനിടെയാണ് സന്ദർശനം. ബുധനാഴ്ച രാവിലെ 11ഓടെയാണ് പാണക്കാട്ടെത്തിയത്. എ. സുരേഷ് ജനാധിപത്യചേരിയിലേക്ക് വന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വി.എസിന്റെ സ്ഥിരം മണ്ഡലമായതിനാൽ മലമ്പുഴയുമായി സുരേഷിന് പൊക്കിൾകൊടി ബന്ധമുണ്ട്. അദ്ദേഹത്തെ ജനങ്ങൾക്കും നേതാക്കൾക്കും നന്നായറിയാം. അതിനാൽ, മലമ്പുഴയിലും തൊട്ടടുത്ത മണ്ഡലങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടാകും- സാദിഖലി തങ്ങൾ പറഞ്ഞു.
മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയാകുന്ന കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്ന് കൂടിക്കാഴ്ചക്കുശേഷം എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി നേതാക്കളുമായി ഇക്കാര്യം ആലോചിച്ചിരുന്നു. കൊടപ്പനക്കൽ തറവാട്ടിൽ വരണമെന്നും അനുഗ്രഹം വാങ്ങണമെന്നും ഏറെ ആഗ്രഹിച്ചതാണെന്ന് സുരേഷ് പറഞ്ഞു. അഞ്ചുമിനിറ്റ് നീണ്ട കൂടിക്കാഴ്ച സമയത്ത് മഞ്ഞളാംകുഴി അലി എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

