കിട്ടിയത് കടം തീർക്കാൻ മാത്രം; ആരോഗ്യമേഖലയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി
text_fieldsതിരുവനന്തപുരം: മരുന്ന് വാങ്ങിയതിലെയും ഇൻഷുറൻസിൽ സൗജന്യ ചികിത്സ അനുവദിച്ചതിലെയും കുടിശ്ശിക തീർക്കുന്നതോടെ ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം കാലിയാകും. പകർച്ചവ്യാധികളടക്കം ഗുരുതര വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ അടുത്ത സാമ്പത്തികവർഷം കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. 2025-26 വർഷത്തേക്കുള്ള ബജറ്റിൽ ആരോഗ്യ മേഖലക്കുള്ള വകയിരുത്തൽ 2782 കോടി രൂപയാണ്.
കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം ഇനങ്ങളിലെ ഇതുവരെയുള്ള കുടിശ്ശിക 2317 കോടി രൂപയാണ്. ഇത് കൊടുത്തുതീർത്താൽ പിന്നെ ബജറ്റിൽ ശേഷിക്കുന്നത് 464 കോടി മാത്രം. ഈ തുക കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികൾ ഒരു വർഷം പ്രവർത്തിക്കേണ്ടത്. നടപ്പുസാമ്പത്തിക വർഷത്തേക്ക് ബജറ്റിൽ പ്രഖ്യാപിച്ചതും അനുവദിച്ചതുമായ തുകകൾ കണക്കിലെടുമ്പോൾ നെഞ്ചിടിപ്പ് വീണ്ടും കൂടും.
2024-24 വർഷത്തേക്കുള്ള ബജറ്റിൽ 2728 കോടി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ചത് 2137 കോടി രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ കുടിശ്ശിക തീർക്കാൻ ബജറ്റ് വിഹിതത്തിന് പുറമേ 180 കോടി കൂടി അധികം കണ്ടെത്തേണ്ടി വരും. കാരണ്യ ഇൻഷുറൻസ്, കാരുണ്യ ബനവലന്റ് ഫണ്ട് അടക്കം വിവിധ പദ്ധതികളിലായി സർക്കാർ ആശുപത്രികൾക്ക് കൊടുക്കാനുള്ളത് 1354 കോടിയാണ്. കാരുണ്യ ഇൻഷുറൻസ് ഇനത്തിൽ സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശ്ശിക 269 കോടിയുണ്ട്. കെ.എം.എസ്.സി.എൽ വഴി മരുന്നുവാങ്ങിയ ഇനത്തിൽ കമ്പനികൾക്ക് നൽകേണ്ടത് 693 കോടിയും.
നിലവിൽ പല സർക്കാർ ആശുപത്രികളും മരുന്നുക്ഷാമത്തിന്റെ പിടയിലാണ്. ആശുപത്രി വികസന ഫണ്ടിൽ നിന്നടക്കം തുക ചെലവഴിച്ച് വാങ്ങിയ മരുന്നുകൾക്കുള്ള കോടികളുടെ കുടിശ്ശിക സർക്കാർ തിരിച്ചടക്കാനുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ഉയർന്ന നിരക്കായതിനാൽ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്ക്. ഇത്തരത്തിൽ സങ്കീർണ സാഹചര്യത്തിലാണ് ബജറ്റ് വിഹിതത്തിലെ കുറവ് വെല്ലുവിളിയാവുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

