ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വിറകുകൊണ്ട് അടിച്ച് തോളെല്ല് പൊട്ടിച്ചു; മാതാവും കാമുകനും അറസ്റ്റിൽ
text_fieldsകേളകം (കണ്ണൂർ): ഒരു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തൻപുരക്കൽ പി.എസ്. രതീഷ് (38), ചെങ്ങോം വെട്ടത്ത് രമ്യ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രതീഷ് ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വിറകുകൊണ്ട് അടിച്ച് തോളെല്ല് പൊട്ടിച്ചതായി പൊലീസ് പറഞ്ഞു. കുഞ്ഞിെൻറ മുഖത്ത് നീർക്കെട്ടുമുണ്ട്. കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. കുഞ്ഞിന് സംരക്ഷണം നൽകാതിരുന്നതിനും മര്‍ദനം തടയാതിരുന്നതിനുമാണ് അമ്മക്കെതിരെ കേസ്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കുഞ്ഞിനെ രമ്യയുടെ അമ്മയാണ് പേരാവൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനയിൽ മർദനമേറ്റതാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് വിശദ പരിശോധനക്കായി കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൂന്നാഴ്ച മുമ്പാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടകവീടെടുത്ത് താമസം തുടങ്ങിയത്. എന്നാൽ, ഇരുവരും വിവാഹം കഴിച്ചിട്ടില്ലെന്നും ഒരുമിച്ചുള്ള ജീവിതത്തിന് കുട്ടി തടസ്സമാകുന്നതിനാൽ കുട്ടിയെ രതീഷ് മർദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
രതീഷ് കുട്ടിയെ കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപിച്ചു. മുമ്പും ഇയാൾ കുട്ടിയെ മർദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രമ്യ ഭർത്താവുമായി പിരിഞ്ഞ് മാറിത്താമസിക്കുകയായിരുന്നു. രണ്ടു കുട്ടികൾകൂടി ഇവർക്കുണ്ട്. അവർ പിതാവിനൊപ്പമാണ്. മാറിത്താമസിക്കുന്നതിനിടയിലാണ് രമ്യ രതീഷുമായി പ്രണയത്തിലായത്. രതീഷും വിവാഹിതനാണ്. കേസിൽ ബാലാവകാശ കമീഷന് വിശദ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.