വൻകിട കപ്പൽ നിർമാണത്തിൽ സുപ്രധാന നേട്ടം; ‘എം.എസ് മരിയ’ ജർമനിക്ക് കൈമാറി കൊച്ചി കപ്പൽശാല
text_fieldsകൊച്ചി കപ്പൽശാല നിർമിച്ച എം.എസ് മരിയ
കൊച്ചി: അത്യാധുനിക സാങ്കേതിക മികവോടെ കൊച്ചി കപ്പൽശാലയിൽ നിർമിച്ച ‘എം.എസ് മരിയ’ എന്ന വിവിധോദ്ദേശ്യ കപ്പൽ, ജർമനി ആസ്ഥാനമായ എച്ച്.എസ് ഷിഫ്ഫാർട്ട്സ് യു.ജി ആൻഡ് കമ്പനിക്ക് കൈമാറി. കമ്പനിക്കു ൃവേണ്ടി നിർമിക്കുന്ന എട്ട് എച്ച്.എസ് ഇക്കോഫ്രീറ്റർ വിവിധോദ്ദേശ്യ കപ്പലുകളിൽ രണ്ടാമത്തേതാണിത്.
കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. എസ്. ഹരികൃഷ്ണൻ, എച്ച്.എസ് ഷിഫ്ഫാർട്ട്സ് യു.ജി ആൻഡ് കമ്പനി ഡയറക്ടർ ഹെയ്ൻസ് ജോസെഫ് ഷെപേഴ്സ് എന്നിവർ ഇതുസംബന്ധിച്ച രേഖകളിൽ ഒപ്പുവെച്ചു. നെതർലൻഡ്സ് ആസ്ഥാനമായ ഗ്രൂട്ട് ഷിപ് ഡിസൈൻ എൻജിനീയറിങ് കമ്പനി രൂപകൽപന ചെയ്ത കപ്പലിന്റെ നിർമാണ പ്രവർത്തനങ്ങളാണ് കൊച്ചി കപ്പൽശാലയിൽ നടത്തിയത്. അന്താരാഷ്ട്ര വ്യാപാരം, ചരക്കുനീക്കം എന്നിവക്കായി പ്രത്യേകം നിർമിച്ച കപ്പലിന് 7000 മെട്രിക് ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്.
കൂറ്റൻ യന്ത്രഭാഗങ്ങൾ, സ്റ്റീൽ, കണ്ടെയ്നറുകൾ, തടി, കടലാസ്, കൽക്കരി, ധാന്യങ്ങൾ, അപകട സാധ്യത കൂടിയ രാസവസ്തുക്കൾ എന്നിവ ലോകത്തെവിടെയും സുരക്ഷിതമായി എത്തിക്കാമെന്നതാണ് കപ്പലിന്റെ പ്രത്യേകത.
പരമാവധി വേഗം കൈവരിക്കാനും ഉയർന്ന ഇന്ധനക്ഷമതക്കുമായി കപ്പലിന്റെ മുൻഭാഗത്ത് ലംബമായി റാക്ക്ഡ് സ്റ്റെം സജ്ജീകരിച്ചിട്ടുണ്ട്. ചരക്കുകൾ സൗകര്യപ്രദമായി സൂക്ഷിക്കാൻ സഹായിക്കുന്ന വലിയ കാർഗോ അറകളും റിഡക്ഷൻ ഗിയർബോക്സ് മുഖേന കൺട്രോളബൾ പിച്ച് പ്രൊപ്പല്ലർ ചലിപ്പിക്കാൻ സഹായിക്കുന്ന നാല് സ്ട്രോക്ക് ഡീസൽ എൻജിനുകളും കപ്പലിൽ ക്രമീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

