Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ കാമറയുടെ മാതൃകയിൽ...

എ.ഐ കാമറയുടെ മാതൃകയിൽ കെ ഫോണിലും വൻ അഴിമതി നടന്നു, രണ്ട് പദ്ധതിക്ക് പിന്നിലും ശിവശങ്കറുണ്ടെന്ന് വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

കാസർകോട്: എ.ഐ കാമറ ഇടപാടിനെ വെല്ലുന്ന അഴിമതിയാണ് കെ ഫോണിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ ഫോൺ അഴിമതിയുടെ മുഴുവന്‍ വിവരങ്ങളും പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതിപക്ഷം പുറത്തുവിടും. കേന്ദ്ര വിജിലന്‍സ് കമീഷന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചുള്ള ഇടപാടുകളും ഉപകരാറുകളുമാണ് കെ ഫോണില്‍ നടന്നത്. സ്വന്തക്കാര്‍ക്ക് വേണ്ടിയാണ് നിയമവിരുദ്ധമായ ഈ നടപടികളെല്ലാം ചെയ്തതെന്നും സതീശൻ ആരോപിച്ചു.

എ.ഐ കാമറ ഇടപാടിനും കെ ഫോണ്‍ പദ്ധതിക്കും പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുണ്ട്. വളരെ വേഗത്തില്‍ തീര്‍ക്കേണ്ട പദ്ധതിയായത് കൊണ്ട് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് ശിവശങ്കറാണ്. സൗജന്യ ഇന്റര്‍നെറ്റ് സാധാരണക്കാരന്റെ അവകാശമാണെന്ന് പറഞ്ഞാണ് കെ ഫോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നിട്ടും ആറ് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയായില്ല. ഇത്രയും പണം മുടക്കിയിട്ടും ഇപ്പോള്‍ 14000 പേര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് ലഭ്യമാക്കൂ എന്നാണ് പറയുന്നത്. അപ്പോള്‍ സര്‍ക്കാര്‍ പണം മുടക്കിയത് ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഈ കറക്ക് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എ.ഐ കാമറ നടപ്പാക്കാന്‍ കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചതെങ്കില്‍ കെ ഫോണില്‍ ഭാരത് ഇലക്ട്രോണിക്‌സിനെ (ബെല്‍) ചുമതലപ്പെടുത്തി. 18 മാസത്തിനുള്ളില്‍ 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും 30,000 സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്റര്‍നെറ്റ് ശൃംഖലയും സജ്ജമാക്കുകയെന്നതായിരുന്നു 2017ല്‍ ആരംഭിച്ച കെ ഫോണ്‍ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തത്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാനായില്ല. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റെന്ന വാഗ്ദാനം 14000മാക്കി ചുരുക്കിയിരിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

1028.8 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി ഈ കണ്‍സോര്‍ഷ്യത്തിന് നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു. അതായത് യഥാര്‍ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്. സര്‍ക്കാര്‍ കരാറുകളില്‍ 10ത്ത് ശതമാനത്തില്‍ അധികം ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്. 103 കോടി കൊടുക്കേണ്ട സ്ഥാനത്താണ് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്.

ബെല്‍, എ.ഐ കാമറ ഇടപാടില്‍ ഉള്‍പ്പെട്ട എസ്.ആര്‍.ഐ.ടി, റെയില്‍ടെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. എസ്.ആര്‍.ഐ.ടി അവര്‍ക്ക് കിട്ടിയ കരാര്‍ പാലങ്ങളും റോഡുകളും മാത്രം നിര്‍മീക്കുന്ന അശോക ബില്‍ഡ്‌കോണ്‍ എന്ന കമ്പനിക്ക് ഉപകരാറായി നല്‍കി. അശോക ബില്‍ഡ്‌കോണ്‍ ഈ കരാര്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രസാഡിയോ കമ്പനിക്ക് നല്‍കി. എ.ഐ കാമറ വിവാദത്തിലേത് പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്. എ.ഐ കാമറ ഇടപാടിലേത് പോലെ കെ ഫോണിലും കാര്‍ട്ടലുണ്ടാക്കിയാണ് കരാര്‍ നേടിയത്.

1028.8 കോടിയുടെ പദ്ധതി 1531 കോടിയാക്കി ഉയര്‍ത്തിയതും പോരാഞ്ഞ് അടുത്തിടെ ഒരു മാനേജ്‌മെന്റ് സര്‍വീസ് പ്രൊവൈഡറെ (എം.എസ്.പി.) നിയമിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി വിളിച്ച ടെന്‍ഡറും കാര്‍ട്ടലുണ്ടാക്കി എസ്.ആര്‍.ഐ.ടി നേടിയെടുത്തു. സര്‍ക്കാര്‍ പണം മുടക്കുന്ന പദ്ധതിയിലെ ലാഭത്തിന്റെ പത്ത് ശതമാനവും എം.എസ്.പിക്ക് നല്‍കുമെന്ന വിചിത്ര വ്യവസ്ഥയാണ് കരാറില്‍ എഴുതി വച്ചിരിക്കുന്നത്. പദ്ധതി ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ ബിസിനസുകള്‍ നേടാനായാല്‍ അതിന്റെ രണ്ട് ശതമാനം വരെ അധിക ഇന്‍സെന്റീവും നല്‍കണം. കൂടാതെ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഡാര്‍ക്ക് ഫൈബര്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലീസ് നല്‍കുന്നതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വിഹിതവും എസ്.ആര്‍.ഐടിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ 1500 കോടി മുടക്കുന്ന പദ്ധതിയുടെ ലാഭമെല്ലാം ഈ കമ്പനികള്‍ കൊണ്ടു പോകും. അഴിമതി കാമറ ഇടപാടില്‍ നടന്നതിന്റെ അതേ മാതൃകയാണ് കെ ഫോണിലും നടപ്പാക്കിയിരിക്കുന്നത്. ഒരേ കമ്പനികള്‍ക്കാണ് ഈ രണ്ട് പദ്ധതികളിലും ലാഭ വിഹിതം ലഭിക്കുന്നതും.

അഴിമതി കാമറ പോലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കെ ഫോണ്‍. എന്നിട്ടും മുഖ്യമന്ത്രി ഇന്നലെയും മൗനം തുടര്‍ന്നു. മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിട്ടും മിണ്ടാതിരിക്കുന്ന രാജ്യത്തെ ആദ്യ ഭരണാധികാരിയാണ് പിണറായി വിജയന്‍. പാര്‍ട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഭീരുവിനെ പോലെ ഒളിച്ചോടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

അഴിമതിക്കേസുകളില്‍ ലോകായുക്തയെയോ വിജിലന്‍സിനെയോ സമീപിച്ചിട്ട് കാര്യമില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിക്കും. പ്രതിപക്ഷം ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രതിപക്ഷം പുറത്ത് വിട്ട രേഖകള്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും. രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ എ.ഐ കാമറയിലും കെ ഫോണിലും നടന്ന അഴിമതി പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടും. സര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായി സെക്രട്ടേറിയറ്റ് വളയല്‍ മാറും. പാര്‍ട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഭീരുവിനെ പോലെ ഒളിച്ചോടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K phoneAI CameraVD Satheesan
News Summary - A huge scam took place in K phone as well with AI camera - VD Satheesan
Next Story