72 ദിവസം, 72ൽഅധികം ഗായകർ; സമാനതകളില്ലാത്ത പാട്ട്കൂട്ട്
text_fieldsകൊച്ചി: 72 ദിവസമായി നടന്നുവരുന്ന ‘സമം’ ഫേസ്ബുക്ക് ലൈവിന് ചൊവ്വാഴ്ച സമാപനം. മലയാളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടമായ സംഗീത കലാകാരന്മാർക്ക് ഫണ്ട് സ്വരൂപിക്കാനാണ് തുടർച്ചയായി 72 ദിവസം ഓൺലൈൻ സംഗീതപരിപാടി സംഘടിപ്പിച്ചത്. ‘സമ’ത്തിെൻറ ഫേസ് ബുക്ക് പേജിലൂടെ എൺപതോളം പ്രമുഖ പിന്നണിഗായകർ ഇഷ്ടഗാനങ്ങളും വിശേഷങ്ങളുമായി ആസ്വാദകരുമായി സംവദിച്ചു.
മുതിർന്ന ഗായകരായ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, മിൻമിനി, ഉണ്ണിമേനോൻ, ലതിക, കൃഷ്ണചന്ദ്രൻ, കെ.ജി. മാർക്കോസ് തുടങ്ങിയവരും പുതിയ തലമുറയിലെ ഗായകരും എഫ്.ബിയിൽ ലൈവ് അവതരിപ്പിച്ചു. മേയ് നാല് മുതൽ 60 ദിവസം 60 ൽ അധികം പിന്നണിഗായകർ എന്ന രീതിയിലാണ് ലൈവ് ആസൂത്രണം ചെയ്തത്. പിന്നീട് 72 മേളകർത്താരാഗങ്ങളെ അനുസ്മരിപ്പിക്കും വിധം 72 ദിവസങ്ങൾ 72ൽ അധികം ഗായകർ എന്ന നിലയിലാക്കി.
എല്ലാ ദിവസവും രാത്രി 8 മുതൽ 9 വരെ ആയിരുന്നു സംഗീത പരിപാടി. വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും വ്യക്തികളും സമത്തിെൻറ ഉദ്യമത്തിന് പിന്തുണയുമായി എത്തി. പരിപാടിയിലൂടെ സമാഹരിച്ച 15 ലക്ഷത്തോളം രൂപ അഞ്ഞൂറോളം സംഗീതകലാകാരന്മാർക്കായി നൽകും. ചൊവ്വാഴ്ച ഗ്രാൻറ് ഫിനാലെയിലൂടെ ‘സമം’ ചെയർമാൻ കെ.ജെ. യേശുദാസ് ഉൾെപ്പടെ എൺപതോളം പിന്നണിഗായകർ ഒന്നിക്കുന്ന സംഗീത വിരുന്നാണ് ഒരുക്കിയിട്ടുള്ളത്. ഭാരവാഹികളായ സുദീപ് കുമാർ, രവിശങ്കർ, അനൂപ് ശങ്കർ, രാകേഷ് ബ്രഹ്മാനന്ദൻ, അഫ്സൽ, വിജയ് യേശുദാസ് എന്നിവരടങ്ങുന്ന യുവഗായകരുടെ സംഘമാണ് ഓൺലൈൻ സംഗീത പരിപാടിക്ക് ചുക്കാൻ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.