55തരം പെൻഷൻ: കേരളം ചെലവിടുന്നത് പ്രതിമാസം 1500 കോടി
text_fieldsകൊച്ചി: 55തരം പെൻഷൻ നൽകാൻ പ്രതിമാസം സംസ്ഥാനം ചെലവിടുന്നത് 1500 കോടിയോളം രൂപ. 1453.65 കോടി രൂപ പെൻഷനും 45.5 കോടി രൂപ കുടിശ്ശികയും ചേർത്ത് 1499.155 കോടിയാണ് കഴിഞ്ഞ ജനുവരിയിൽ വിതരണം ചെയ്തതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ട്രഷറി വകുപ്പ് വ്യക്തമാക്കി.
സർക്കാർ സർവിസിലുള്ള പിരിഞ്ഞുപോയവരുടെ പ്രതിമാസ പെൻഷന് 2022 മാർച്ചിലെ കണക്കനുസരിച്ച് കുടിശ്ശികയും പെൻഷനും ചേർത്ത് നൽകാൻ 1254.17 കോടിയാണ് ആവശ്യമായി വന്നത്. ആശ്രിത പെൻഷൻ കൈപ്പറ്റുന്ന 1,43,862 പേരുണ്ട്. ഇവർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 230.75 കോടിയാണ് ആവശ്യം. 2022 മാർച്ച് കുടിശ്ശിക കൂടി ചേർത്ത് നൽകിയതിനാൽ ആശ്രിത പെൻഷനുവേണ്ടി 244.09 കോടി നൽകി.
ഭർത്താവും ഭാര്യയും സർക്കാർ ജീവനക്കാർ ആകുകയും ഇവരിൽ ഒരാൾ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കെ മരണപ്പെടുകയും ചെയ്താൽ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ കൂടി പെൻഷന് അർഹതയുണ്ടെന്നും വിവരാവകാശ മറുപടിയിൽ ധനവകുപ്പ് വ്യക്തമാക്കുന്നു. കേവലം ആറുവർഷം പി.എസ്.സി അംഗമായും ചെയർമാനായും പൂർത്തിയാക്കിയവർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 27,91,960 രൂപ ചെലവാക്കുന്നു.
മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് 63.74 ലക്ഷം രൂപ പെൻഷൻ, 2.6 ലക്ഷം കുടിശ്ശിക എന്നിവ ചേർത്ത് 66.36 ലക്ഷം രൂപ പെന്ഷൻ ജനുവരിയിൽ നൽകിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസ് നൽകിയ അപേക്ഷയിലെ മറുപടിയിലാണ് കണക്കുകളുള്ളത്.