‘സി.എം വിത്ത് മി’: വൻ ഉദ്യോഗസ്ഥ വിന്യാസം; കെ.എ.എസുകാരടക്കം 55 പേർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനായി തുടങ്ങുന്ന ‘സി.എം വിത്ത് മി’ (മുഖ്യമന്ത്രി എന്നോടൊപ്പം) പദ്ധതിക്കായി വൻ ഉദ്യോഗസ്ഥ വിന്യാസം. കെ.എ.എസുകാരടക്കം 55 പേരെയാണ് നിയോഗിച്ചത്. സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ വെള്ളയമ്പലത്ത് തുറക്കാനും തീരുമാനിച്ചു.
കെ.എ.എസുകാരായ ടി. ജയന്, ബിന്ദു പരമേശ്വരന് എന്നിവരാണ് വര്‍ക്കിങ് അറേഞ്ച്മെന്റ് പ്രകാരം മേല്‍നോട്ടത്തിന് എത്തുന്നത്. പദ്ധതിയുടെ തലപ്പത്ത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനുമെത്തും. റവന്യു വകുപ്പിലെ ഒമ്പത് പേര്, തദ്ദേശ വകുപ്പിലെ ഏഴ് പേർ, ആഭ്യന്തരത്തിലെ 15 പേർ, സഹകരണത്തിലെ മൂന്നു പേര്, ആരോഗ്യത്തിലെ ആറ് പേർ, സെക്രട്ടേറിയറ്റിലെ അഞ്ച് പേർ, മറ്റ് വകുപ്പുകളിലെ ഒമ്പത് പേർ എന്നിങ്ങനെയാണ് ക്രമീകരണം. എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാണ് സിറ്റിസൺ കണക്ടർ സെന്റർ പ്രവർത്തിക്കുക.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിവയാണ് ഉദ്ദേശമെന്ന് സർക്കാർ അവകാശപ്പെടുന്നു. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യവും മനുഷ്യവിഭവശേഷിയും നല്കാൻ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനാണ് ചുമതല.
30ന് ബാങ്കുകൾക്കും അവധിയാക്കാൻ മുഖ്യമന്ത്രിക്ക് കത്ത്
കൊച്ചി: നവരാത്രിയുമായി ബന്ധപ്പെട്ട് ഈമാസം 30ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ കേരള ഘടകം കത്ത് നൽകി. 30ന് അവധിയാക്കണമെന്ന അഭിപ്രായത്തോട് ചില ബാങ്ക് മാനേജ്മെന്റുകൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ എതിർപ്പ് അവഗണിച്ച് അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. ബിജുവും സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡനും ആവശ്യപ്പെട്ടു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം ചൊവ്വാഴ്ച ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

