കൊച്ചി: മത്സ്യബന്ധനത്തിന് കൊച്ചി തീരത്തു നിന്ന് പോയ 200 ബോട്ടുകളിൽ 50 എണ്ണം മംഗലാപുരത്തെത്തി. മംഗലാപുരം തീരത്തോട് ചേർന്ന മലപ്പയിലാണ് ബോട്ടുകൾ എത്തിയിട്ടുള്ളതെന്നാണ് വിവരം. അതേസമയം, ബാക്കിയുള്ള 150 ബോട്ടുകൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇവരുമായി ആശയ വിനിമയം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ചുഴലിക്കാറ്റിനും അതിതീവ്രമഴക്കും സാധ്യത മുൻനിർത്തി മത്സ്യബന്ധനത്തിന് ഒമാൻ തീരത്തേക്കു പോയ 152 ബോട്ടുകൾക്ക് മുൻകരുതൽ സന്ദേശം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി മർച്ചൻറ് ഷിപ്പുകളുടെയും കോസ്റ്റ് ഗാർഡിെൻറ ഡോണിയർ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
സംസ്ഥാന വേർതിരിവില്ലാതെ മുൻകരുതൽ സന്ദേശം നൽകുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായി തിരിെച്ചത്തുകയോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും സുരക്ഷകേന്ദ്രങ്ങളിൽ എത്തുന്നതിനുമാണ് പൊതുനിർദേശം നൽകിയിട്ടുള്ളത്. ഒമാൻ തീരത്തേക്കു പോയ ബോട്ടുകളിൽ സാധാരണരീതിയിൽ സന്ദേശം എത്തിക്കാൻ കഴിയാത്തതിനാലാണ് അതുവഴി കടന്നു പോകുന്ന മർച്ചന്റ് കപ്പലുകളുടെ സഹായം അഭ്യർഥിച്ചിട്ടുള്ളത്.
കടലിലുള്ള മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, സന്നദ്ധസംഘടനകൾ എന്നിവ വഴി ഇതിനകം സുരക്ഷ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്. ബോട്ടുകൾ ഒക്ടോബർ അഞ്ചിന് തിരിച്ചെത്തണമെന്നാണ് അറിയിച്ചത്. ധാരാളം ബോട്ടുകൾ മടങ്ങിവന്നിട്ടുമുണ്ട്. സർക്കാർ നൽകുന്ന സുരക്ഷാ സന്ദേശങ്ങൾ ഗൗരവത്തോടെ കാണണമെന്നും മന്ത്രി അഭ്യർഥിച്ചു.