കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് 323 പേർ ‘നേർവഴി’യിൽ
text_fieldsകൊച്ചി: മോഷണക്കുറ്റത്തിൽ അകപ്പെട്ട യുവാവ് കവിത രചിക്കുന്നു, ക്വട്ടേഷൻ കുറ്റകൃത്യങ്ങളിലേക്കടക്കം വീണ്ടും വഴുതിവീഴുമായിരുന്ന ചെറുപ്പക്കാർ ഫാം ഹൗസുകളും മറ്റും നടത്തുന്നു...സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന ‘നേർവഴി’ പദ്ധതിയിലൂടെയാണ് കുറ്റവാസനയുള്ളവരെ ജീവിതത്തിെൻറ മുഖ്യധാരയിലേക്ക് കൈപിടിച്ചുനടത്തിയത്. 2014 മുതൽ ഇതുവരെ വിവിധ ജില്ലകളിലായി 323 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. വിവിധ ഘട്ടങ്ങളിലായി പദ്ധതിക്ക് 60.05 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 18 മുതൽ 25 വയസ്സുവരെയുള്ളവരെ മജിസ്ട്രേറ്റിെൻറ നിർദേശപ്രകാരം പ്രബേഷനറി ഓഫിസർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നല്ലനടപ്പിന് വിടുന്നത്.
രണ്ടുവർഷമോ അതിൽ താഴെയോ ജയിൽശിക്ഷ ലഭിക്കാൻ ഇടയുള്ള കേസുകളിൽ ഉൾപ്പെട്ടവരെയാണ് പരിഗണിക്കുക. ഇത്തരക്കാർ വീണ്ടും കുറ്റകൃത്യത്തിൽ അകപ്പെടാതിരിക്കാൻ നിരീക്ഷിക്കുകയും ജീവിതമാർഗത്തിന് സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
മുൻകാല ചരിത്രവും കുടുംബപശ്ചാത്തലവുമെല്ലാം പരിശോധിച്ചാണ് തെരഞ്ഞെടുപ്പ്. ആവശ്യമായവർക്ക് കൗൺസലിങ് നൽകും. തൊഴിൽ പരിശീലനം, തുടർപഠനത്തിന് അവസരം, മനഃശാസ്ത്ര ഇടപെടൽ എന്നിവക്കൊപ്പം മറ്റ് സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
പദ്ധതി നടത്തിപ്പിന് ഓരോ ജില്ലയിലും പ്രബേഷൻ അസിസ്റ്റൻറുമാരെ നിയമിച്ചിട്ടുണ്ട്. 2014-15ൽ പരീക്ഷണഘട്ടത്തിന് 9,60,000 രൂപ, ഒന്നാംഘട്ടത്തിന് 2017-18ൽ 8,42,667, രണ്ടാംഘട്ടത്തിന് 2018-19ൽ 11,23,400, മൂന്നും നാലും ഘട്ടങ്ങൾക്ക് 30, 79,300 എന്നിങ്ങനെ ആകെ 60,05,367 രൂപയാണ് ചെലവഴിച്ചത്. കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരെ കൃത്യമായ ഇടപെടലുകളിലൂടെ നല്ലനിലയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പദ്ധതിയുടെ സംസ്ഥാന സ്പെഷൽ ഓഫിസർ കെ.കെ. സുബൈർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.